കൊച്ചി: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നു മാനേജ്മെന്റ് അസോസിയേഷന് ഫോര്‍ ക്രിസ്ത്യന്‍ മൈനോറിറ്റി സ്കൂള്‍സ് (എംഎസിഎംഎസ്) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ വിദ്യാഭ്യാസ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും ഗുണഭോക്താക്കളുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അസോസിയേഷന് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സുസ്ഥിരവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നല്കുന്നതില് അണ് എയ്ഡഡ് സ്കൂളുകള്‍ പ്രതിജ്ഞാബദ്ധരാണ്. പൊതു വിദ്യാഭ്യാസ മേഖലയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം, അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തണം. ഇതില്‍ തുല്യതയും നീതിയും ഉറപ്പുവരുത്തണം. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്കു സംരക്ഷണവും പ്രോത്സാഹനവും ആവശ്യമാണ്. അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കു പരമാവധി സ്വയംഭരണാവകാശം നല്‍കണമെന്ന സുപ്രീംകോടതിയുടെ വിധി കാലിക പ്രാധാന്യമുള്ളതാണ്.
അണ് എയ്ഡഡ് സ്കൂളുകളില്‍ നിയമപരമായി നിശ്ചയിക്കപ്പെട്ട ഫീസ് നല്‍കാതെ പഠനം നടത്തുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടരുത്. ഫീസ് കുടിശിക കൊടുക്കാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുമായി മറ്റു സ്കൂളുകളില്‍ തുടര്‍പഠനം നടത്തുന്നതു വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ ഏജന്‍സികള്‍ സ്വരൂപിക്കുന്ന പണവും കുട്ടികളുടെ രക്ഷിതാക്കള്‍ നല്കുന്ന ട്യൂഷന് ഫീസുമാണ് അണ്‍എയ്ഡഡ് സ്കൂളുകളുടെ ഫണ്ട്.
രണ്ടു മുതല്‍ എട്ടു വരെ ക്ലാസുകളിലെ സ്കൂള്‍ പ്രവേശനത്തിനു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് അവശ്യഘടകമല്ലെന്ന പ്രചാരണം തെറ്റാണ്. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കുട്ടികള്‍ സ്കൂള്‍ വിട്ടു പോകുന്നതു മൂലം സ്കൂളുകളിലെ ഓഫീസ് പ്രവര്‍ത്തനം നിശ്ചലമാകുന്നു. നിയമപരമായി സര്‍ക്കാരിനോ പ്രാദേശിക അധികാരികള്‍ക്കോ നല്‍കേണ്ട കുട്ടികളുടെ വിവരശേഖരണം അസാധ്യമാകുന്നു. സ്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അണ് എയ്ഡഡ് സ്കൂളുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഗ്രാന്റ് അനുവദിക്കണം.
ആശ്വാസ പദ്ധതികൾ, സൗജന്യ ഉച്ചഭക്ഷണം, ഭക്ഷ്യക്കിറ്റുകള്‍, പഠനോപകരണങ്ങള്‍ എന്നിവ അണ് എയ്ഡഡ് സ്കൂളുകള്‍ക്കും ലഭ്യമാക്കണം. മഹാമാരി കാലഘട്ടത്തില്‍, അണ് എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ക്കു ഫീസ് ഇളവുണ്ട്. ഇനിയും ഇളവു ചെയ്താല്‍ ശമ്പളം പോലും കൊടുക്കാനാവില്ല.
നിശ്ചയിക്കപ്പെട്ട ഫീസ് നല്‍കാത്ത മാതാപിതാക്കളില്‍നിന്നു ഫീസ് കുടിശിക വാങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അസോസിയേഷന് പ്രസിഡന്റ്, ഫാ. വര്‍ഗീസ് മാണിക്കനാംപറമ്പിൽ, സെക്രട്ടറി ഫാ. ജിമ്മി കുന്നത്തൂർ, ട്രഷറര്‍ ഫാ. ബിനു കുറ്റിക്കാടൻ, കണ്‍വീനര്‍ ജോസി ജോസ് എന്നിവര്‍ ചേര്‍ന്നാണു നിവേദനം നല്‍കിയത്.
അണ് എയ്ഡഡ് സ്കൂളുകള്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടണമെന്നു മാനേജ്മെന്റുകള്‍
01:10 AM Jun 24, 2021 | Deepika.com