തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ(96) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിനു സമീപമുള്ള സമുദായ ശ്മശാനത്തിൽ.
2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പൊന്നമ്മാളിന് സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 2009 ൽ സംസ്ഥാന സർക്കാർ സ്വാതി പുരസ്കാരം നൽകി ആദരിച്ചു. എട്ടു പതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയിൽ എണ്ണമറ്റ ശിഷ്യ സന്പത്തിനും ഉടമയായിരുന്നു പൊന്നമ്മാൾ. നെയ്യാറ്റിൻകര വാസുദേവൻ, ഡോ. കെ. ഓമനക്കുട്ടി, എം.ജി. രാധാകൃഷ്ണൻ, കെപിഎസി രവി, പൂവരണി കെ.വി.പി. നന്പൂതിരി, എൻ.ജെ. നന്ദിനി തുടങ്ങിയവർ പൊന്നമ്മാളിന്റെ ശിക്ഷണം സിദ്ധിച്ച പ്രതിഭകളാണ്.
1924ൽ തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളായി ജനിച്ച പൊന്നമ്മാൾ ഏഴാം വയസിൽ തന്നെ സംഗീതപഠനം ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞരായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ, കെ.എസ്. നാരായണസ്വാമി തുടങ്ങിയവരുടെ ശിഷ്യയായിരുന്നു. ശെമ്മാങ്കുടി ബാണി എന്ന ആലാപന ശൈലി) യുടെ പ്രചാരകയും കൂടിയായിരുന്നു പൊന്നമ്മാൾ.
പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടണ്ഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി നിയമിക്കപ്പെട്ട പൊന്നമ്മാൾ 1952ൽ സ്വാതി തിരുനാൾ സംഗീത അക്കാദമിയിലെ ആദ്യത്തെ വനിതാ അധ്യാപികയായി. അവിടെ ലക്ചററായും പ്രഫസറായും പ്രവർത്തിച്ചു. 1980 ൽ തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിന്റെ പ്രിൻസിപ്പലായിരിക്കെയാണ് ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചത്. ഗായകരത്നം അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, ചെന്പൈ ഗുരുവായൂരപ്പൻ പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്കാരം തുടങ്ങിയവ അവർക്കു ലഭിച്ച ബഹുമതി കളിൽ ചിലതു മാത്രം.
ഭർത്താവ്: പരേതനായ ആർ. ദേവനായകം അയ്യർ. മക്കൾ: മഹാദേവൻ(ബിഎസ്എൻഎൽ), സുബ്രഹ്മണ്യൻ (റിസർവ് ബാങ്ക്), പരേതനായ രാമസ്വാമി, പരേതയായ കമല.
പാറശാല ബി. പൊന്നമ്മാൾ അന്തരിച്ചു
12:48 AM Jun 23, 2021 | Deepika.com