ശാസ്താംകോട്ട: ശാസ്താം കോട്ടയ്ക്കു സമീപം പോരുവഴി അമ്പലത്തുംഭാഗത്തുള്ള ഭർതൃഗ്രഹത്തിൽ ചന്ദ്രവിലാസത്തിൽ വിസ്മയ എന്ന യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഭർത്താവ് മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ്. കിരൺകുമാർ അറസ്റ്റിലായി.
വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികൾ പൂർത്തിയാക്കി പ്രതിയെ റിമാന്ഡ് ചെയ്തു. ഗാർഹിക പീഡന നിയമപ്രകാരവും സ്ത്രീധന നിരോധന നിയമപ്രകാരവും ആണ് പ്രതിക്കെതിരേകേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമോയെന്ന് പരിശോധിക്കുമെന്നും അന്വേ ഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവദിവസം രാത്രി 9.30 ഓടെ ശൂരനാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ ഉടൻതന്നെ ശാസ്താംകോട്ട ഡി വൈഎസ്പി ഓഫീസിലേക്കു മാറ്റിയിരുന്നു. ഡി വൈ എസ് പി പി. രാജ് കുമാറും കൊല്ലം റൂറൽ പോലീസ് മേധാവി കെ.ബി. രവിയും പ്രതിയെ ചോദ്യംചെയ്തു. തുടർന്ന് വൈകുന്നേരം 4.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം 6.30 ഓടെ പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി.
കിരണിനെ മോട്ടോർ വാഹന വകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവദിവസം വിസ്മയയെ മർദിച്ചിട്ടില്ലെന്നാണ് ചോദ്യംചെയ്യലിൽ കിരൺ പോലീസിനോടു പറഞ്ഞത്. പുലർച്ചെ രണ്ടോടെ ഇരുവരും തമ്മിൽ കിടപ്പുമുറിയിൽ വഴക്കുണ്ടായി. ബഹളം കേട്ട് താഴത്തെ നിലയിൽനിന്ന് കിരണിന്റെ മാതാപിതാക്കൾ മുകളിലെത്തി സംസാരിച്ചു. വിസ്മയ സ്വന്തംവീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുകയും രാവിലെ വീട്ടിൽ കൊണ്ടുവിടാമെന്ന് മാതാപിതാക്കൾ ഉറപ്പു നൽകുകയും ചെയ്തു.
വിസ്മയ ശുചിമുറിയിൽ കയറിയെന്നും ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാഞ്ഞതിനെത്തുടർന്ന് കതക് ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോൾ വിസ്മയ തൂങ്ങിനിൽക്കുകയായിരുന്നു എന്നുമാണു കിരണിന്റെ മൊഴി.
താൻ ബഹളം വച്ചതിനെത്തുടർന്ന് മാതാപിതാക്കൾ മുകളിലേക്ക് എത്തി. ഇതിനിടയിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാനും ശ്രമിച്ചു. തുടർന്ന് സമീപവാസിയായ ഡ്രൈവറെ വിളിച്ചുവരുത്തി ഉടൻതന്നെ ശാസ്താംകോട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെന്നും കിരൺ മൊഴി നല്കി.
സമൂഹമാധ്യമങ്ങൾ വഴി വിസ്മയ ബന്ധുക്കൾക്ക് അയച്ചു കൊടുത്ത മർദനത്തിന്റെ പാടുകൾ രണ്ടു മാസം മുന്പുള്ളതാണെന്നു കിരൺ പറഞ്ഞു.
ഐജി ഹർഷിത അന്വേഷിക്കും
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ വി സ്മയ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദക്ഷിണമേഖലാ ഐജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും. കുറ്റവാളികൾക്കെതിരേ മുൻവിധിയില്ലാത്ത കർശന നിയമ നടപടി സ്വീകരിക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
വിസ്മയയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
12:48 AM Jun 23, 2021 | Deepika.com