മികച്ച വിദ്യാഭ്യാസവും ജോലിയും ജീവിതസാഹചര്യങ്ങളുമുള്ള ദമ്പതികള്‍ക്കിടയിലും കലഹവും വിദ്വേഷവും പീഡനങ്ങളും നടക്കുന്നുവെന്നതു പ്രബുദ്ധസമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തണം.
ദാമ്പത്യജീവിതത്തിന്റെ ആദ്യഘട്ടത്തിലേ ആത്മഹത്യകളിലൊടുങ്ങിയ പെണ്‍ജീവിതങ്ങള്‍ നല്കുന്ന സന്ദേശമെന്താണ്? സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ പ്രതികരിക്കുന്നു.
സ്ത്രീകളുടെ നിലവിളിക്ക് ഉത്തരം വേണം
ഭര്തൃഭവനങ്ങളില് സ്ത്രീധനത്തിന്റെ പേരില്‍ ഹോമിക്കപ്പെടുന്ന നമ്മുടെ പെണ്മക്കളുടെ നിലവിളി നീതിക്കുവേണ്ടിയുള്ള നിലയ്ക്കാത്ത മുറവിളിയായി തുടരുന്നിടത്തോളം നമ്മുടെ മനഃസാക്ഷി അശാന്തമാണ്.
സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ള നാട്ടില്‍ അതിന്റെ പേരില്‍ പീഡനങ്ങള്‍ നിരന്തരം അരങ്ങേറുന്നത് അപമാനകരമാണ്. ഇത്തരം വിഷയങ്ങളില്‍ കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള അലംഭാവവും കാണിക്കരുത്. ഇനി ഒരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ പൊലിഞ്ഞുപോകരുതെന്നു സമൂഹവും തീരുമാനമെടുക്കണം.
ഡോ. കെ.വി. റീത്താമ്മ (പ്രസിഡന്റ്, സീറോ മലബാര്‍ മാതൃവേദി)
മരിച്ച മകളേക്കാള്‍ വിവാഹമോചിതയായ മകളാണു നല്ലത്
ഭര്‍തൃവീട്ടില്‍ പീഡനങ്ങളേറ്റു മരിക്കുന്ന മകളേക്കാൾ, അതിനു മുമ്പേ വിവാഹമോചനം നേടി സ്വന്തം വീട്ടിലേക്കു മടങ്ങിവരുന്ന മകളാണു നല്ലത്. വിവാഹമോചനത്തെക്കുറിച്ചു നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീങ്ങേണ്ടതുണ്ട്. ഇല്ലെങ്കില്‍ വിസ്മയയുടേതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കും.
അഞ്ചലിലെ ഉത്രയെക്കുറിച്ചു കേരളം ചര്‍ച്ച ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണു നമ്മള് വിസ്മയയെക്കുറിച്ച് ആകുലതയോടെ സംസാരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ മൂന്നു യുവതികളുടെ ആത്മഹത്യകളാണുണ്ടായത്. പെണ്‍കുട്ടികളെ വിവാഹത്തിനു മുമ്പ് ഉപദേശിക്കുന്ന അമ്മമാരും ശ്രദ്ധിക്കണം. ലോണെടുത്തൊക്കെയാണു വിവാഹം കഴിച്ചു വിടുന്നത്, ഭര്‍ത്താവിന്റെ വീടാണു നിന്റെ സ്വര്‍ഗം, എന്തു പ്രശ്നം വന്നാലും സഹിച്ചു നില്‍ക്കണം... എന്നെല്ലാമുള്ള അമ്മമാരുടെ ഉപദേശം നിര്‍ത്തണം.
ഭര്‍തൃവീട്ടില്‍ സഹനങ്ങളുണ്ടായാലും സ്വന്തം വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ഒടുവില്‍ അരുതാത്ത കാര്യങ്ങള്‍ ചെയ്യുന്നു. ഭര്‍തൃവീട്ടില്‍ സഹിക്കാനാവാത്ത പ്രശ്നങ്ങളുണ്ടായാല്‍ നിനക്കായി നിന്റെ വീട് തുറന്നിട്ടുണ്ടെന്നു പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഓര്മിപ്പിക്കണം. യുവാവിനു സര്‍ക്കാര്‍ ജോലിയാണെന്നു ചൂണ്ടിക്കാട്ടി അമിത സ്ത്രീധനവും സമ്പത്തും കൈക്കലാക്കുന്ന പ്രവണത നിയന്ത്രിക്കപ്പെടണം.
ഷിജി ശിവജി (സംസ്ഥാന വനിതാ കമ്മീഷന് അംഗം)
ആത്മവിശ്വാസത്തോടെ ജീവിക്കണം
സാക്ഷരകേരളത്തില്‍ ഇപ്പോഴും സ്ത്രീധന പീഡനങ്ങളും അതിന്റെ പേരിലുള്ള മരണങ്ങളും നടക്കുന്നതു സങ്കടകരവും ലജ്ജാകരവുമാണ്. മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം നല്കി ജീവിതത്തെ പോസിറ്റീവായി കണ്ടു സധൈര്യം മുന്നേറാനുള്ള പ്രചോദനം നല്കുന്നവരാകണം.
വിവാഹക്കമ്പോളത്തിലെ കച്ചവടച്ചരക്കാകാന് തന്നെക്കിട്ടില്ലെന്ന് ഓരോ പെണ്‍കുട്ടിയും തീരുമാനിച്ചുറപ്പിക്കണം. അവരുടെ ഉറച്ച ബോധ്യങ്ങള്‍ക്കു പിന്തുണ നല്കാന് മാതാപിതാക്കള്‍ക്കും കഴിയണം. ആര്‍ക്കും അടിയറവച്ചു തീര്‍ക്കാനുള്ളതല്ല പെണ്‍ജീവിതങ്ങള്‍. നല്ല ആത്മവിശ്വാസത്തോടും പ്രസരിപ്പോടുംകൂടി ജീവിക്കാനുള്ളതാണ്.
റാണിക്കുട്ടി ജോര്‍ജ് (എറണാകുളം ജില്ലാ പഞ്ചായത്തംഗം)
വിസ്മയയുടെ ഭർത്താവിനു വലിയ ശിക്ഷ നല്‍കണം
കോടികളുടെ സ്വത്തും സൗകര്യങ്ങളും സ്വന്തമാക്കിയശേഷം ഭാര്യയെ ക്രൂരമായി മര്‍ദിച്ച, വിസ്മയ എന്ന പാവം പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരനായ കിരണ്‍ എന്നയാള്‍ ഇനി പുറംലോകം കാണരുത്. നിയമപരമായി അര്‍ഹിക്കുന്ന വലിയ ശിക്ഷയാണ് അയാള്‍ക്കു നല്‍കേണ്ടത്.
ഈ പാവം പെണ്‍കുട്ടികള്‍ എന്തു പിഴച്ചു? വിസ്മയ ഓരോ തവണയും മൃഗീയമായി മര്‍ദനമേല്‍ക്കുമ്പോഴും ഭര്‍ത്താവിന്റെ കൂടെത്തന്നെ കഴിയാന്‍ അവള് നിര്‍ബന്ധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? ആര്‍ക്കുവേണ്ടിയാണ് ഇത്രമേല്‍ ആ കുട്ടി സഹിച്ചത്? ഇത്തരം ക്രൂരമര്‍ദനങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്നു കിരണ്‍ എന്ന ഭര്‍ത്താവ് എന്നതു ക്രിമിനല്‍ കുറ്റമായി കാണണം.
വലിയ സമ്പത്തും ആഡംബര സൗകര്യങ്ങളും സ്ത്രീധനമായി നല്കുന്ന മാതാപിതാക്കള്‍ പുനര്‍വിചിന്തനം നടത്തണം. നൂറു പവനും 1.20 ഏക്കര്‍ ഭൂമിയും പത്തു ലക്ഷത്തിന്റെ യാരിസ് കാറുമൊക്കെ ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു സ്ത്രീധനമായി നല്‍കുന്നത് എന്തോര്‍ത്തിട്ടാണ്. എന്തു സ്റ്റാറ്റസ് സംരക്ഷിക്കാനാണ് ഇട്ടുമൂടാനുള്ള സമ്പത്തു നല്കി വലിയ സ്ത്രീധന വലിപ്പം കാണിക്കുന്നത്? വിസ്മയയുടെ മാതാപിതാക്കളുടെ സങ്കടത്തോടു ചേര്ന്നുനില്ക്കുന്നു.
സീമ ജി. നായര്‍ (സിനിമ, സീരിയല്‍ നടി)
ഭര്‍ത്താവിന്റെ അടിയും ചവിട്ടുമേറ്റു മാനം രക്ഷിക്കേണ്ടവളല്ല സ്ത്രീ
മാതാപിതാക്കള്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതി പ്രധാനമാണ്. വിവാഹമെന്നതു രണ്ടുപേര്‍ തമ്മിലുള്ള കൂടിച്ചേരലാണ്. പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ വീട്ടുജോലിക്കു വിടുന്നതല്ല. സ്വന്തം കാലില്‍ നില്ക്കാന് അവള് പ്രാപ്തയാകണമെന്നു മാതാപിതാക്കള്‍ പഠിപ്പിക്കണം. അവള്‍ക്കു ധൈര്യം പകരണം.
ഭര്‍ത്താവിന്റെ വീട്ടില്‍ അടിയും ചവിട്ടുമേറ്റു മാനം രക്ഷിക്കേണ്ടവളല്ല സ്ത്രീ. അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കുടുംബത്തില്‍ ഉണ്ടാകണമെന്ന് ഏവരും തിരിച്ചറിയണം. മറ്റൊരാളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ചെറുപ്പത്തിലേ ഈ വിഷയത്തില്‍ അവബോധം നല്‍കേണ്ടതുണ്ട്. നമ്മുടെ പാഠ്യപദ്ധതികളിലും ഈ വിഷയം ഉള്‍പ്പെടുത്തണം. ആണ്‍കുട്ടികള്‍ക്കും ഈ വിഷയത്തില്‍ ചെറുപ്പത്തിലേ അറിവു നല്‍കണം. സ്ത്രീധനം ഒഴിവാക്കണമെന്നു പറയുമ്പോഴും സ്വത്ത് പങ്കുവയ്ക്കുമ്പോള്‍ സ്ത്രീകളെ അവഗണിക്കുന്ന ശൈലിക്കെതിരേ ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.
റെജിന്‍ ജോര്‍ജ് (ലക്ചറർ,ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ്, എറണാകുളം)
എന്താണ് ഗാര്‍ഹിക അതിക്രമം?
ഒരാള്‍ക്കു നേരേ ഏതെങ്കിലും പെരുമാറ്റം, ഉപേക്ഷ, നടപടി എന്നിവ താഴെ പറയുംപ്രകാരമെങ്കില് അതു ഗാര്‍ഹിക അതിക്രമമായിരിക്കുമെന്നു നിയമത്തില്‍ പറയുന്നു.
1. മാനസികമോ ശാരീരികമോ ആയി പരാതിക്കാരിയായ ആളിനെ ഉപദ്രവിക്കുകയോ മുറിവേല്‍പ്പിക്കുകയോ ആരോഗ്യ സുരക്ഷ, ജീവന്, ശാരീരിക അവയവങ്ങള്‍, സ്വാസ്ഥ്യം എന്നിവ അപകടത്തിലാക്കുകയോ അതിനൊരുമ്പെടുകയോ ചെയ്യുന്നത്. ശാരീരികമായും ലൈംഗികമായും വാചികമായും വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നത് ഇതിലുള്‍പ്പെടും.
2. സ്ത്രീധനം, മറ്റു സ്വത്തുക്കൾ, വിലയുള്ള ജാമ്യം എന്നീ നിയമവിരുദ്ധ കാര്യങ്ങള്‍ നേടുന്നതിനു പരാതിക്കാരിയെയോ അവരുമായി ബന്ധമുള്ള മറ്റേതെങ്കിലും വ്യക്തിയെയോ ശല്യം ചെയ്യുകയോ ദ്രോഹിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത്.
3. മേല്‍പ്പറഞ്ഞ വകുപ്പുകളില്‍ പരാമര്‍ശിക്കുന്ന പെരുമാറ്റം മൂലം പരാതിക്കാരിക്കോ അവരുടെ ബന്ധുവിനോ ഭീതിജനകമായ അവസ്ഥയുണ്ടാക്കുന്നത്.
ഗാര്‍ഹിക അതിക്രമങ്ങളില്‍നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ലാണ് രൂപപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനപ്രകാരം 2006 ഒക്ടോബര്‍ 26നു നിയമം നിലവില്‍ വന്നു. കൊച്ചിയില്‍ പ്രതിമാസം 1012 ഗാര്‍ഹിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
ഗാര്‍ഹിക പീഡനങ്ങളില്‍ പരാതിപ്പെടുന്നതിന് 24 മണിക്കൂറും വിളിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്.
നമ്പറുകള്‍:
വനിതാ ഹെല്പ് ലൈന്‍ 1091
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ 8281999057
പോലീസ് 100
സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 8547710899
സാമൂഹികനീതി വകുപ്പ് സഹായകേന്ദ്രം മിത്ര 181
സിജോ പൈനാടത്ത്