കോഴിക്കോട്: രാമനാട്ടുകരയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ച സംഭവം സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് സ്ഥിരീകരിച്ച പോലീസ്, മരിച്ചവരുടെ കൂടെ മറ്റു വാഹനങ്ങളിലുണ്ടായിരുന്ന എട്ടു പേരെ അറസ്റ്റ് ചെയ്തു.
കേസിൽ രണ്ടുപേർ ഒരു വാഹനവുമായി കടന്നുകളഞ്ഞു. പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ കടക്കാശേരി വളപ്പിൽ ഷാനിദ് (32), വല്ലപ്പുഴ മലയാരിലിൽ സുഹൈൽ (24), പാലോട് കുലുക്കല്ലൂർ വാലില്ലാത്തൊടി മുസ്തഫ (26), മുളയങ്കാവ് തൃത്താല നടയ്ക്കൽ ഫയാസ് (29), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസൻ(35), മുളയംകാവ് പെരുന്പറന്പത്തൊടി സലിം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷീർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനാപകടം സംബന്ധിച്ച് ഫറോക്ക് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐപിസി 399 പ്രകാരം കവർച്ചയ്ക്കു സന്നാഹമൊരുക്കിയതിനാണ് എട്ടുപേർക്കെതിരേ കേസെടുത്തത്. കള്ളക്കടത്ത് സ്വർണത്തിനു സുരക്ഷയൊരുക്കുന്നതിനാണു ചെർപ്പുളശേരിയിലെ 15 യുവാക്കൾ മൂന്നു വാഹനങ്ങളിലായി കരിപ്പൂരിലെത്തിയതെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു.
ഇതിൽ ഉൾപ്പെട്ട ഒരു വാഹനത്തിലെ അഞ്ചുപേരാണു തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ചത്.
അറസ്റ്റിലായവരുടെ മൊബൈൽ ഫോണ് പിടിച്ചെടുത്ത പോലീസ് ഇതിലെ ശബ്ദരേഖകളും വാട്സ് ആപ് സന്ദേശങ്ങളും പരിശോധിക്കുകയായിരുന്നു. ഇതിൽനിന്നാണു സംഘം സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകലിന് പദ്ധതി തയാറാക്കിയതായി വിവരം ലഭിച്ചത്. വാട്സ് ആപ്പിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി പരസ്പരം സന്ദേശം കൈമാറിയതിന്റെ തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. എട്ടുപേരും ഒരുവാഹനവും പോലീസ് പിടികൂടിയെങ്കിലും രണ്ടുപേർ ഒരു വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടുന്നതിനു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. വാഹനവുമായി രക്ഷപ്പെട്ടവരെക്കുറിച്ചും പോലീസിനു കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ പിന്നീട് നിലന്പൂർ കോടതി റിമാൻഡ് ചെയ്തു.
രാമനാട്ടുകര അപകടം; സ്വർണക്കടത്തിനു സുരക്ഷ ഒരുക്കിയ എട്ടുപേർ അറസ്റ്റിൽ
12:48 AM Jun 23, 2021 | Deepika.com