നെടുമ്പാശേരി: കോടികള്‍ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സിംബാബ്വേ സ്വദേശിയായ യുവതി പിടിയിലായ സംഭവത്തില്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘവും എത്തും.
അന്താരാഷ്ട്ര വിപണിയില്‍ 20 കോടിയോളം രൂപ വിലവരുന്ന മൂന്നര കിലോഗ്രാം ഹെറോയിനുമായി കഴിഞ്ഞ ശനിയാഴ്ചയാണ് ഷാരോണ്‍ ചിഗ്വാസ (31) സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് ഇവരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു.
അന്വേഷണസംഘം നടത്തിയ ലാബ് പരിശോധനയില്‍, യുവതിയില്‍നിന്നു കണ്ടെത്തിയത് അഫ്ഗാനില്‍ ഉത്പാദിപ്പിച്ച മയക്കുമരുന്നാണെന്നു വ്യക്തമായി. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു വ്യാപകമായി മയക്കുമരുന്ന് ശേഖരിച്ച് ഇന്ത്യയിലേക്കു കടത്തിയിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. പഞ്ചാബ്, കാശ്മീര്‍ അതിര്‍ത്തി വഴിയാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്ത് നടന്നിരുന്നത്. ഇപ്പോള്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ അഫ്ഗാനിസ്ഥാനില്‍നിന്നു ശേഖരിച്ച് മറ്റു രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നതായാണ് നിഗമനം.
ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തില്‍ തീവ്രവാദ ബന്ധം സംശയിക്കപ്പെട്ടതോടെയാണ് അന്വേഷണത്തിനായി എന്‍ഐഎ സംഘവും എത്തുന്നത്. ഇപ്പോള്‍ പിടികൂടിയ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍നിന്നു സിംബാബ്വേയില് എത്തിച്ച ശേഷം ദോഹ വഴിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഡല്‍ഹിയിലും ബംഗളൂരുവിലും എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് യുവതി എന്‍സിബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.
യുവതിക്കൊപ്പം ദോഹയില്‍ നിന്നു കൊച്ചിയില്‍ എത്തിയശേഷം ഡല്‍ഹിയിലേക്ക് കടന്നു കളഞ്ഞ രണ്ടു സിംബാബ്വേ സ്വദേശികളെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കി. ഇതിനായി എന്‍സിബി വിഭാഗം ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ ഇതിനു മുന്‍പ് പലതവണ മയക്കുമരുന്ന് കടത്ത് പിടികൂടിയിരുന്നെങ്കിലും ഒരു കേസില്‍ പോലും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം മയക്കുമരുന്നുമായി പിടിയിലാകുന്ന കാരിയര്മാറില് അവസാനിക്കുകയാണ് പതിവ്.
മയക്കുമരുന്നു കടത്ത് അന്വേഷിക്കാൻ എൻഐഎ എത്തുന്നു
12:08 AM Jun 23, 2021 | Deepika.com