തിരുവനന്തപുരം: പെട്രോളും ഡീസലും ചരക്കു സേവന നികുതിയിൽ ഉൾപ്പെടുത്താനുള്ള കേനിർദേശത്തെ കേരളം എതിർക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എല്ലാ നികുതി പിരിവും കേന്ദ്ര സർക്കാരിന്റെ ഭാഗമാക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കു നിലവിൽ നികുതി പിരിക്കാനുള്ള അവകാശമുള്ളത് പെട്രോളിയം ഉത്പന്നങ്ങളിലും മദ്യത്തിലുമാണ്. ഇതുകൂടി എടുത്തു കളഞ്ഞാൽ ഫണ്ടിനായി കേന്ദ്രത്തിന്റെ മുന്നിൽ സംസ്ഥാനങ്ങൾക്കു കൈനീട്ടി നിൽക്കേണ്ടി വരും. ശന്പളം കൊടുക്കുന്നതിന് അടക്കം ജിഎസ്ടിക്കു പുറത്തുള്ള ഈ നികുതിയെ യാണ് പ്രധാനമായി ആശ്രയിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടു വരാനുള്ള നിർദേശത്തെ കഴിഞ്ഞ കൗണ്സിൽ യോഗത്തിൽ കേരളം എതിർത്തിരുന്നു. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിലാണ് ധനമന്ത്രി നിലപാടു വ്യക്തമാക്കിയത്. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ വന്നാൽ വില ഗണ്യമായി കുറയും. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ പെടുത്തുന്നതിന് കേന്ദ്രം അനുകൂലിക്കുന്നു. മദ്യത്തിനുള്ള നികുതിയും ജിഎസ്ടിക്ക് കീഴിലാക്കാൻ കേന്ദ്രം ശ്രമം നടത്തുന്നു. ഇപ്പോഴത്തെ പ്രത്യക സാഹചര്യത്തിൽ നികുതിയിലോ നികുതിയിതര വിഭാഗത്തിലോ വർധന വരുത്താൻ ആലോചിക്കുന്നില്ല. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംബന്ധിച്ച് രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പഠിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
പെട്രോളും ഡീസലും ജിഎസ്ടിയിൽ വേണ്ട: കേരളം
12:08 AM Jun 23, 2021 | Deepika.com