കോഴിക്കോട്: ലക്ഷദ്വീപ് നിവാസികളും കേരളവുമായുള്ള ബന്ധം അറത്തുമാറ്റാനുള്ള ശ്രമം നടക്കുന്നതായി ദ്വീപ് നിവാസികൾക്കിടയിൽ പരക്കെ ആശങ്ക. കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടുകൂടി പുറത്തുവന്നതോടെയാണ് ആശങ്ക ശക്തിപ്പെട്ടത്.
ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയിൽനിന്നു കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്കു മാറ്റാനായി അധികൃതർ കേന്ദ്രസർക്കാരിനു ശിപാർശചെയ്തു എന്നായിരുന്നു വാർത്ത.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന് ഇങ്ങനെയൊരു പദ്ധതിയുള്ളതായാണ് ദ്വീപ് നിവാസികൾ കരുതുന്നത്. ഭൂരിഭാഗവും മലയാളം സംസാരിക്കുന്ന ദ്വീപ് നിവാസികൾക്കു മലയാളത്തിൽ വ്യവഹാരം നടക്കുന്ന കേരള ഹൈക്കോടതിയാണ് ഉചിതം എന്ന നിലയിലാണു പൂർവികർ ദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അധികൃതരുടെ പുതിയനീക്കം ദ്വീപുനിവാസികളുടെ ആത്മവീര്യം കെടുത്താനാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ലക്ഷദ്വീപ് അധികൃതർക്കെതിരേ ദ്വീപ് നിവാസികളുടെ 23 കേസുകളാണ് കേരള ഹൈക്കോടതിയുടെ പരിധിയിലുള്ളത്. ഇവയിൽ 11 റിട്ട് ഹർജികളുമുൾപ്പെടും. ഇങ്ങനെയുള്ള കേസുകൾ മരവിപ്പിച്ച് നിർത്താൻ ഇതുമൂലം ആകുമെന്നും ദ്വീപ് നിവാസികൾ ഭയക്കുന്നു. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെങ്കിലും ബിജെപിക്കു ഭൂരിപക്ഷമുള്ള പാർലമെന്റിന് ഇതു നടപ്പാക്കാവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നു. കർണാടക ഹൈക്കോടതിയിലേക്കു മാറ്റിയാൽ നിയമവ്യവഹാരങ്ങൾക്ക് ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയിലധികം ദൂരം സഞ്ചരിക്കേണ്ടതായി വരും ദ്വീപ് നിവാസികൾക്ക്. ബംഗളൂരുവിലെ കർണാടക ഹൈക്കോടതിയിലേക്ക് ആയിരം കിലോമീറ്ററിലധികം ദൂരമാണു ലക്ഷദ്വീപിൽനിന്നുള്ളത്.
ദ്വീപിലെ പരിഷ്കാരങ്ങൾക്ക് ആക്കം കൂട്ടാൻ ആദ്യം ചെയ്യേണ്ടത് ദ്വീപ് നിവാസികളുടെ കേരളവുമായുള്ള സേതുബന്ധം വിച്ഛേദിക്കുകയാണു വേണ്ടതെന്ന നിലയിലുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ഇതിനു മുന്നോടിയായിരുന്നു ദ്വീപിലേക്കുള്ള ചരക്കുഗതാഗതം ബേപ്പൂരിൽനിന്ന് മംഗളൂരുവിലേക്കു മാറ്റാനുള്ള തീരുമാനം. യാത്രാകപ്പലുകളും മംഗളൂരു തീരത്തുനിന്നാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ബേപ്പൂരിലുണ്ടായിരുന്ന ലക്ഷദ്വീപ് പോർട്ട് ഓഫീസ്, കൃഷി ഓഫീസ് തുടങ്ങിയവ വൈകാതെ മംഗളൂരുവിലേക്കു മാറും. പോർട്ട് ഓഫീസിലെ ജീവനക്കാരെ ഇതിനോടകം മംഗളൂരുവിലേക്കു മാറ്റിക്കഴിഞ്ഞു.
വ്യാപാരം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങൾക്കു ദ്വീപ് നിവാസികൾ കോഴിക്കോടുമായി പുലർത്തുന്ന ബന്ധമാണ് ഇതോടെ അവസാനിക്കുക. ദ്വീപിന്റെ കൊച്ചിയുമായുള്ള ബന്ധവും ആശങ്കയിലാണ്. ദ്വീപുമായുള്ള വിമാന, കപ്പൽ സർവീസുകൾ പ്രധാനമായും കൊച്ചിയുമായാണുള്ളത്.
ബൈജു ബാപ്പുട്ടി
ലക്ഷദ്വീപ്: കൂടുവിട്ട് കൂടുമാറാനൊരുങ്ങി കോടതിയും
12:52 AM Jun 22, 2021 | Deepika.com