പാലക്കാട്: രാമനാട്ടുകര അപകടത്തിൽ മരിച്ച ചെർപ്പുളശേരി സ്വദേശികൾ വിമാനത്താവളത്തിലെത്തിയതു കള്ളക്കടത്തുസ്വർണവുമായി ബന്ധപ്പെട്ട ഇടപാടിനെന്ന് സൂചന. കണ്ണൂർ സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
ഇവരുടെ വാഹനത്തെ പിന്തുടരുന്നതിനിടയിലായിരുന്നു അപകടം. പാലക്കാട്, മലപ്പുറം അതിർത്തിയിലെ ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ടായാണ് ചെർപ്പുളശേരിയിൽനിന്നുള്ള 12 പേരടങ്ങുന്ന സംഘം കോഴിക്കോട്ടേക്കു തിരിച്ചത്.
ഫൈസൽ സഞ്ചരിച്ച ഫോർച്യൂണർ കാറിന് എസ്കോർട്ടായാണ് ബൊലേറോയിലും ഇന്നോവയിലുമായി ഇവർ പോയത്. ഫൈസലിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ടെന്നു പോലീസ് വ്യക്തമാക്കുന്നു.
വീടുകയറി ആക്രമണം, വണ്ടി തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതികളാണ് മരിച്ച നാസർ, താഹിർ ഷാ എന്നിവർ. ചെർപ്പുളശേരി, കൊപ്പം പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരേ കേസുകളുണ്ട്.
കഴിഞ്ഞ മാസം 24ന് കൊപ്പം സ്റ്റേഷൻ പരിധിയിലെ മപ്പാട്ടുകരയിൽ വീടുകയറി ആക്രമണം നടത്തിയ കേസ് രണ്ടുപേർക്കെതിരേയുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം ഇവരടക്കം 10 പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. ചെർപ്പുളശേരി സ്റ്റേഷൻ പരിധിയിൽ താഹിർഷായുടെ പേരിലാണ് കേസുള്ളത്.
2019ൽ രജിസ്റ്റർ ചെയ്ത കേസ് വണ്ടി തട്ടിക്കൊണ്ടുപോയതിനും അടിപിടിക്കുമാണ്. താഹിറും നാസറും ഉൾപ്പെടെയുള്ളവർ സെക്കൻഡ് ഹാൻഡ് വാഹന കച്ചവടവും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ്.
2017, 2018, 2019 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചുകേസുകളുള്ളത് സംഘത്തിന്റെ തലവൻ എന്നു സംശയിക്കുന്നയാൾക്കെതിരേയാണ്.
രാമനാട്ടുകര അപകടം: ചെർപ്പുളശേരി സ്വദേശികൾ എത്തിയത് കള്ളക്കടത്തുസ്വർണവുമായി ബന്ധപ്പെട്ട്
12:52 AM Jun 22, 2021 | Deepika.com