തിരുവനന്തപുരം: യോഗയെ ഒരു ആരോഗ്യപരിപാലന രീതിയായി കാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗ. അതിനെ ആത്മീയമായോ മതപരമായോ കണ്ടാൽ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമല്ലാതെ വരും. മതത്തിന്റെ കള്ളിയിലൊതുക്കിയാൽ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെടും. അത് സംഭവിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശരീരത്തിന്റെയും മനസിന്റെയും ഏറ്റവും സന്തുലിതവും ആരോഗ്യപരവുമായ ഒത്തുചേരലാണ് യോഗ എന്ന പദംകൊണ്ട് അർഥമാക്കുന്നത്. ശാരീരികാരോഗ്യം മാനസികാരോഗ്യത്തിനും മാനസികാരോഗ്യം ശാരീരികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവ പരസ്പര പൂരകമാണ്. ഇങ്ങനെയുള്ള ഒരു സമഗ്ര കാഴ്ചപ്പാടാണ് യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ളത്.
യോഗാഭ്യാസം ശാസ്ത്രീയമായ ശാരീരിക വ്യായാമ മുറയാണ്. അതഭ്യസിക്കുന്നത് മനസിനുകൂടി വ്യായാമം നൽകുന്നു എന്നതാണ് വസ്തുത. യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊർജം ലഭിക്കാനും കഴിയും. അങ്ങനെ സമൂഹത്തിനാകെ ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താൻ യോഗ ഉപകരിക്കും. ഈ കാഴ്ചപ്പാട് മുൻനിർത്തിയാണ് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. യോഗ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ദൈനംദിനം യോഗ പരിശീലിക്കണം.
അത് പൊതുവിൽ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തിൽ ആയുർവേദരംഗത്തെ കുലപതിയായ പദ്മവിഭൂഷണ് ഡോ. പി.കെ. വാര്യരെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചു. യോഗത്തോണ്, വിദ്യാർഥികൾക്ക് സ്പെഷൽ യോഗ സെഷൻ, ആയുർയോഗ പദ്ധതി തുടങ്ങിയ പരിപാടിയും യോഗാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
യോഗയെ ആരോഗ്യപരിപാലന രീതിയായി കാണണം: മുഖ്യമന്ത്രി
12:52 AM Jun 22, 2021 | Deepika.com