ശാസ്താംകോട്ട: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചു. നിലമേല്‍ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹന വകുപ്പ് എഎംവിഐ എസ്. കിരണിന്റെ ഭാര്യയുമായ വിസ്മയ (24) ആണ് അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കൈഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. വീടിന്റെ മുകള്‍നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിൽ കാണപ്പെട്ട വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കഴിഞ്ഞ വർഷം മേയിലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നു. സമുദായ സംഘടനകൾ സഹിതം ഇടപെട്ടങ്കിലും പരിഹാരമാകാതെ ഇവർ പിണങ്ങി താമസിക്കുകയായിരുന്നു. ബിഎഎംഎസിന് പഠിക്കുകയായിരുന്ന വിസ്മയ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാന്‍ സ്വയം താത്പര്യമെടുത്ത് കിരണിനൊപ്പം പോവുകയായിരുന്നു.
എന്നാല്‍ പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി. സംഭവദിവസവും കിരൺ വിസ്മയയെ മർദിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ഫോട്ടോകളും സന്ദേശങ്ങളും വിസ്മയ സഹോദരന് വിജിത്തിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടുപുറകെയാണ് മരണം സംഭവിച്ചത്.
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ കിരണിനെ ഇന്നലെ വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ശൂരനാട് പോലീസ് ആണ് അന്വേഷണം നടത്തുന്നത്. സ്ത്രീധനപീഡന പരാതി ഉയർന്നതോടെ വിഷയത്തിൽ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടി.
യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
12:52 AM Jun 22, 2021 | Deepika.com