മുണ്ടക്കയം: തിരുവനന്തപുരം നന്ദൻകോട്ട് മുണ്ടക്കയം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം പന്തപ്ലകിഴക്കേതിൽ മനോജ് കുമാർ (45), ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടത്തിയത്.
ഞായറാഴ്ച രാത്രി മനോജിനെ വീടിന്റെ സിറ്റൗട്ടിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഭാര്യ അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു മനോജിനെ മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനോജ് മരിച്ചുവെന്ന വിവരം അറിഞ്ഞതിനെത്തുടർന്നാണ് രഞ്ജുവും അമൃതയും വിഷം കഴിച്ചു മരിച്ചതെന്ന് പോലീസ് പറയുന്നു.
ഇന്നലെ പുലർച്ചെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാതായതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് മനോ ജിന്റെ ഭാര്യയെയും മകളെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽനിന്ന് സയനൈഡിന്റെ കുപ്പി കണ്ടെത്തിയെന്നും ഇവർ സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.
സ്വർണപ്പണിക്കാരനാണു മരിച്ച മനോജ്. തിരുവനന്തപുരം, നന്ദന്‍കോട് വാടക വീട്ടിലായിരുന്നു താമസം. മുണ്ടക്കയത്തുനിന്നും ബന്ധുകൾ എത്തി ഇവരുടെ മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം തിരുവനന്തപുരത്ത് തൈക്കാട് ശാന്തി ശ്മശാനത്തിൽ സംസ്കാരം നടത്തി. മനോജ് മുണ്ടക്കയം സ്വദേശിയും രഞ്ജു മാന്നാർ സ്വദേശിയുമാണ്.
മുണ്ടക്കയം സ്വദേശികൾ തിരുവനന്തപുരത്ത് മരിച്ച നിലയിൽ
12:52 AM Jun 22, 2021 | Deepika.com