കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍നിന്നു സ്പെഷല്‍ ഫീസ് ഈടാക്കുന്ന കാര്യത്തില്‍ അവ്യക്തത. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകളും പാഠ്യേതര പ്രവര്‍ത്തനങ്ങളും നടക്കാത്തതിനാല്‍ സ്പെഷല്‍ ഫീസ് ഈടാക്കേണ്ടതില്ലെന്നാണു പൊതുധാരണ. ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നു സ്പെഷല്‍ ഫീസ് ഈടാക്കേണ്ടതില്ലെന്നു സർക്കാർ നേരത്തെ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഹയര്‍ സെക്കന്‍ഡറിയുടെ കാര്യത്തിൽ സർക്കാർ മൗനത്തിലാണ്. ഓഡിറ്റ് ഒബ്ജക്ഷന് ഭയന്നു ചില പ്രിന്‍സിപ്പല്‍മാര്‍ ഫീസ് ഈടാക്കുന്നത് ആശയക്കുഴപ്പത്തിനും ഇടയാക്കുന്നു.
വിവിധ അക്കഡേമിക് ഇതര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണു സ്പെഷല്‍ ഫീസ് ഈടാക്കുന്നത്. സ്പോര്‍ട്സ്, ആര്‍ട്സ്, അസോസിയേഷന് പ്രവര്‍ത്തനം, ലൈബ്രറി, മെഡിക്കല്‍, സ്റ്റേഷനറി, ഓഡിയോ വിഷ്വല്‍ എന്നിവയെല്ലാം അതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷം അത്തരം പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. ജില്ലാ, സംസ്ഥാന മേളകളും നടന്നില്ല. ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്ന സാഹചര്യത്തില്‍ സ്പെഷല്‍ ഫീസ് ഈടാക്കേണ്ടതില്ലെന്ന ധാരണയിലാണു ഭൂരിഭാഗം സ്കൂളുകളും.
എന്നാൽ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ഫോണിലൂടെ ബന്ധപ്പെടുമ്പോൾ, തുക ശേഖരിക്കുന്നതാണു നല്ലതെന്നാണത്രേ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സര്‍വീസ് കാലാവധി അവസാനിക്കാറായ ചില പ്രിന്‍സിപ്പല്‍മാർ സ്പെഷല്‍ ഫീസ് ഈടാക്കുകയാണ്.
സ്പെഷല്‍ ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ടു വ്യക്തതയുള്ള ഉത്തരവ് നല്‍കാത്തതു ഹയര്‍ സെക്കന്‍ഡറി മേഖലയോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയത്തിന്റെ ഭാഗമാണെന്നു കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ ആരോപിച്ചു.
ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സ് ഗ്രൂപ്പിലെ വിദ്യാര്‍ഥിക്കു 530 രൂപയാണു സ്പെഷല്‍ ഫീസ്. കൊമേഴ്സില്‍ 380 ഉം ഹ്യുമാനിറ്റീസില്‍ 280 ഉം രൂപ വീതമാണു വിദ്യാര്‍ഥികള്‍ സ്പെഷല്‍ ഫീസായി നല്‍കേണ്ടത്.
ഹയര്‍ സെക്കന്‍ഡറിയില്‍ ‘സ്പെഷല്‍ ഫീസ് കണ്ഫ്യൂഷൻ ’
12:52 AM Jun 22, 2021 | Deepika.com