തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വാക്ശരവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഏകാധിപതിയാണെന്നു സ്വയം കരുതുകയും അണികളെക്കൊണ്ട് അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുമെന്നു സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത്തരക്കാരെ ഇങ്ങനെതന്നെ കീഴ്പ്പെടുത്തണമെന്നാണു താൻ പഠിച്ചിട്ടുള്ളതെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ വിമർശനം തന്നെയാണ് ഉദ്ദേശിക്കുന്നത്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയൻ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെപ്പറ്റി ചോദിച്ചാൽ പോലും എനിക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്.
വർഷങ്ങൾക്കു മുൻപു നടന്ന വിഷയത്തിൽ, അതും താൻ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെൻസേഷനുവേണ്ടി അച്ചടിച്ചുവന്ന വിഷയത്തിൽ അദ്ദേഹം ഇത്രയേറെ വൈകാരികമായി പ്രതികരിച്ചത് എന്തുകൊണ്ടാവും? ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാൻ സാധ്യതയില്ലാത്ത പഴയകാല സംഭവത്തിന്റെ ഓർമപ്പെടുത്തൽ അദ്ദേഹത്തെ ഇത്രമേൽ ആഴത്തിൽ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? ഇപ്പോൾ വിവാദമായിരിക്കുന്ന സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ അദ്ദേഹം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ലെന്നാണ് തോന്നുന്നത്. ഒരു പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞു നിൽക്കാനാകില്ല. ഇനിയും പലതും പുറത്തുവരാനുണ്ട്.
ജസ്റ്റീസ് കെ. സുകുമാരൻ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞതെന്നും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞതോടെ പിണറായി ഉൾവലിഞ്ഞു. തനിക്കുനേരേയുണ്ടായ ഗുരുതരമായ ആരോപണത്തിനെതിരേ രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങിവയ്ക്കുകയും തുടർന്ന് അതിൽ നിന്നും സ്വയം പിൻവാങ്ങുകയും ചെയ്താൽ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിനർഥം.
ഗുജറാത്ത് മോഡലിൽ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും കൊല്ലാനും കാരണമായ തലശേരി കലാപത്തിൽ പിണറായിക്കു പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയത് സിപിഐയാണ്. അത് ഇതുവരെ സിപിഐ തിരുത്തിയിട്ടില്ല. സ്വന്തം താത്പര്യങ്ങൾക്കായി പിണറായി നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകൾ ഇന്നും വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. നാട്ടുഭാഷയിൽ അതിന് ‘ഒറ്റപ്പൂതി’ എന്ന് പറയും. അതിന്റെ ഇരകൾ നിശബ്ദരായി സിപിഎമ്മിൽ തന്നെയുണ്ട്. വി.എസ്. അച്യുതാനന്ദൻ, എം.എ. ബേബി, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കളിലേക്കുവരെ പട്ടിക നീളുന്നു. അവർക്കൊന്നും മറുത്ത് പറയാനാകില്ല. മറുത്ത് പറയാൻ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരൻ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടൽ ഇന്നും പിണറായി വിജയന് വിറളി പിടിക്കും, ടി.പി. ചന്ദ്രശേഖരൻ.
ഇത്തരം സ്വഭാവവൈകല്യങ്ങളുള്ള ഒരാൾക്ക് അധികാരം കൂടിയുണ്ടായാൽ സർക്കാർതന്നെ അരാജത്വത്തിലേക്ക് കൂപ്പുകുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ നാം കഴിഞ്ഞ അഞ്ചു വർഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരം വ്യക്തിപരമായ വിമർശനം മാത്രമാണ്.
എന്നുമുതൽ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവച്ച് രാഷ്ട്രീയ സംവാദത്തിന് തയാറാകുന്നോ അന്ന് താനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാമെന്നും സുധാകരൻ പറഞ്ഞു.
വിടാതെ സുധാകരൻ
01:08 AM Jun 21, 2021 | Deepika.com