കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കാലിലെ രക്തധമനിയില്‍ അടിഞ്ഞു കൂടിയ കാത്സ്യം ഐവിഎല്‍ (ഇൻട്രാവാസ്കുലര്‍ ലിതോട്രിപ്സി) എന്ന നൂതന ചികിത്സാരീതിയിലൂടെ നീക്കം ചെയ്തു.
പ്രമേഹം മൂര്‍ച്ഛിച്ച് ഉണങ്ങാത്ത വ്രണവും ഗുരുതരമായ കാലുവേദനയുമായി രണ്ടാഴ്ച മുമ്പ് വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ച 75കാരനാണ് ഈ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ആശ്വാസം ലഭിച്ചത്. ലേക്ഷോർ ആശുപത്രി കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. സിബി ഐസക്, ഡോ. വി. ആനന്ദ്കുമാര്‍ എന്നിവരാണു ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത കാലുവേദന അനുഭവിച്ചിരുന്ന രോഗിയില്‍ നടത്തിയ വാസ്കുലാര്‍ ഡോപ്ളർ ടെസ്റ്റിലാണു കാലിലെ രക്തധമനിയില്‍ രക്തപ്രവാഹം തീരെ കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ ആന്‍ജിയോഗ്രാമും ഇത് ശരിവച്ചു. കാലിലേക്കുള്ള പ്രധാന ധമനിയില്‍ കാത്സ്യം അടിഞ്ഞുകൂടി ഏതാണ്ട് പൂര്‍ണമായും അടഞ്ഞിരുന്നു. ബ്ലോക്കായ ഭാഗത്ത് ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഒരുതരം സവിശേഷ ബലൂണാണ് ഐവിഎല്ലില് ഉപയോഗിക്കുന്നത്. ഈ ശബ്ദതരംഗങ്ങളില്നിന്നുള്ള ഊര്‍ജം കാത്സ്യത്തെ പൊടിക്കുവാന് സഹായിക്കുന്നു.
ഇതേത്തുടർന്ന് സ്റ്റെന്റുകള്‍ സ്ഥാപിച്ച് രക്തപ്രവാഹവും ശരിയായ നിലയിലാക്കി. ഇതോടെ കാലുവേദന മാറുകയും വ്രണം ഉണങ്ങാന്തുടങ്ങുകയും ചെയ്തു. അരക്കെട്ടിനു താഴെയുണ്ടാക്കുന്ന ചെറിയൊരു ദ്വാരത്തിലൂടെ (പിന്‍ഹോള്‍) ലോക്കല്‍ അനസ്തേഷ്യയുടെ സഹായത്താല്‍ ഏറ്റവും കുറവ് സങ്കീര്‍ണതകളോടെ ചെയ്യാവുന്ന പ്രക്രിയയാണ് ഐവിഎല്‍ എന്ന് ചികിത്സയ്ക്ക് നേതൃത്വം വഹിച്ച ഡോ. സിബി ഐസക് പറഞ്ഞു.
കാലിലെ രക്തധമനിയില്‍ അടിഞ്ഞുകൂടിയ കാത്സ്യം നീക്കംചെയ്തു
01:07 AM Jun 21, 2021 | Deepika.com