തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും വാക്പോരിനിടയിൽ ചില കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ സാഹചര്യത്തിൽ ഇരുവരേയും പ്രതിചേർക്കാനുള്ള നിയമസാധുത പരിശോധിച്ചു സർക്കാരും പ്രതിപക്ഷവും.
മുഖ്യമന്ത്രിക്കു മറുപടിയുമായി ഇന്നലെ കെ. സുധാകരൻ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ, കൊലപാതകത്തിൽ കൈയബദ്ധം പറ്റിയെന്ന വെളിപ്പെടുത്തലുകൾ പുനരന്വേഷിക്കാനും ഗൂഢാലോചനയിൽ അടക്കം പ്രതിചേർക്കാൻ കഴിയുമോ എന്നും നിയമ പരിശോധന നടത്താനാണു സർക്കാർ നീക്കം. കോണ്‍ഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു സുധാകരൻ പറഞ്ഞ നാണുവിന്റെ കൊലപാതകവുമായി കെ. സുധാകരനെ ഏതുതരത്തിൽ ബന്ധപ്പെടുത്താനാകുമെന്ന പരിശോധന നടത്താൻ നിയമവകുപ്പിനു നിർദേശം നൽകി. നാൽപ്പാടി വാസു വധക്കേസുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലിൽ പുനരന്വേഷണ സാധ്യതയും പരിശോധിക്കും.
മുൻ മന്ത്രി എം.എം. മണി മുൻപ് ഇടുക്കിയിൽ ഒരു പൊതുയോഗത്തിൽ നടത്തിയ വണ്‍, ടു, ത്രീ പരാമർശവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ കേസെടുത്ത മാതൃകയാണു തേടുന്നത്.
അതേസമയം, പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാളുകൊണ്ടു വെട്ടിയെന്ന് ആരോപിച്ച് കെ. സുധാകരൻ ഇന്നലെ പത്രസമ്മേളനത്തിൽ ഹാജരാക്കിയ കണ്ടോത്ത് ഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതിലെ നിയമസാധുതയാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. കഴുത്തിനു വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കൈകൊണ്ടു തടഞ്ഞപ്പോൾ, കൈയ്ക്കു വെട്ടേറ്റ പാടും ഉയർത്തിക്കാട്ടിയിരുന്നു. അറ്റുപോകാറായ കൈ ആശുപത്രിയിൽ എത്തിച്ച് തുന്നിക്കെട്ടിയിരുന്നു. അന്നു പോലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നായിരുന്നു കണ്ടോത്ത് ഗോപി ആരോപിച്ചത്.
കെ. ഇന്ദ്രജിത്ത്
സുധാകരനും പിണറായിക്കുമെതിരേ കേസെടുക്കാൻ വഴിതേടി ഇരുപക്ഷവും
01:36 AM Jun 20, 2021 | Deepika.com