കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു മറുപടി പറയാൻ കെ. സുധാകരൻ നടത്തിയ പത്രസമ്മേളനം പതിവ് ശൈലിയില്‍നിന്നു വ്യത്യസ്തമായി തുടക്കം ശാന്തമായിട്ടായിരുന്നു. എന്നാൽ പതുക്കെ കത്തിക്കയറിയ അദ്ദേഹത്തിന്റെ വാക്കുകൾ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ വന്നുതുടങ്ങിയതോടെ രൂക്ഷമായി.
മുഖ്യമന്ത്രിക്ക് അതേ ഭാഷയില്‍ മറുപടിയില്ലെന്നു പറഞ്ഞ സുധാകരന്, എത്രസമയം വേണമെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാൻ തയാറാണെന്നും ആരംഭത്തിൽ പറഞ്ഞു.
എന്നാല്‍ ബ്രണ്ണന്‍ കോളജിലെ പഠനകാലത്ത് പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന വിവാദ പ്രസ്താവനയ്ക്കു വലിയ വിശദീകരണം നൽകാൻ സുധാകരൻ തയാറായില്ല. ഇക്കാര്യം പ്രചരിപ്പിക്കാന്‍ താല്പര്യമില്ലെന്നു പറഞ്ഞെങ്കിലും സംഭവം നിഷേധിച്ചുമില്ല.
വിവാദ വിഷയങ്ങളെക്കുറിച്ച് ആവർത്തിച്ചു ചോദ്യങ്ങൾ ഉയർന്നതോടെ സുധാകരൻ രോഷാകുലനായി. അതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകനോട് രൂക്ഷമായി ഭാഷയിൽ സംസാരിക്കുകയും ചെയ്തു. സ്വയംബുദ്ധിക്കു ചോദ്യം ചോദിക്കണമെന്നു പറഞ്ഞ സുധാകരന് ആരാണ് നിങ്ങള്‍ക്ക് വാട്സാപ്പില്‍ ചോദ്യം അയച്ചു തരുന്നതെന്നും ചോദിച്ചു.
എകെജി മന്ദിരത്തില്നിന്നാണോ ചോദ്യങ്ങള്‍ വരുന്നത്. നിങ്ങള്‍ക്ക് മാധ്യമത്തില്‍ ചോദ്യം ചോദിക്കാം. പേടിപ്പിക്കുകയൊന്നും വേണ്ട. പേടിക്കുന്ന ആളല്ല ഞാന്‍. ലജ്ജ വേണം. സിപിഎമ്മിന്റെ ആപ്പീസില്‍നിന്നു വരുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയണോയെന്നും കെ. സുധാകരന് ചോദിച്ചു. മുഖ്യമന്ത്രിയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തോടാണ് എതിര്‍പ്പെന്നും പറഞ്ഞാണു പത്രസമ്മേളനം അവസാനിപ്പിച്ചത്.
ശാന്തമായി തുടങ്ങി കത്തിക്കയറി സുധാകരൻ
01:36 AM Jun 20, 2021 | Deepika.com