തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം സംസ്ഥാന സർക്കാർ പിൻവലിച്ചതായി പരാതി. ഇതേത്തുടർന്ന് സർക്കാർ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരൻ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെന്ന് വി. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.
വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രിയാണു വി. മുരളീധരൻ. കേരളത്തിൽ എത്തുന്പോൾ അദ്ദേഹത്തിന് പൈലറ്റും രാത്രികാലങ്ങളിൽ എസ്കോർട്ടും പോലീസ് ഒരുക്കാറുണ്ട്. എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കി പോലീസ് കേന്ദ്രമന്ത്രിയുടെ വാഹനത്തെ അനുഗമിക്കാറുണ്ട്. എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോൾ പോലീസിന്റെ പൈലറ്റ് വാഹനം വി. മുരളീധരന് ഒരുക്കിയിരുന്നില്ല. പൈലറ്റ് സുരക്ഷാ ഒഴിവാക്കിയത് കാരണം പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വി മുരളീധരന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും ഒഴിവാക്കി. കേന്ദ്ര സഹമന്ത്രിയെ അനുഗമിച്ചിരുന്നയാളെ ബേക്കറി ജംഗ്ഷനിൽ വച്ച് പേഴ്സണൽ സ്റ്റാഫ് ഇറക്കിവിട്ടു. സുരക്ഷ തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് വി. മുരളീധരൻ പറഞ്ഞു.
എന്നാൽ കേന്ദ്രമന്ത്രിക്കുള്ള സുരക്ഷ പിൻവലിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന് മന്ത്രിയുടെ ഓഫീസും ബിജെപിയും വിമർശിക്കുന്നു.
തെരഞ്ഞെടുപ്പുകാലത്തു പോലും പോലീസ് സുരക്ഷ നൽകിയിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ സുരക്ഷ പിൻവലിക്കാൻ നിർദേശം നൽകാൻ കഴിയില്ലെന്നാണ് പോലീസ് ഉന്നതർ പറയുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചെന്നു പരാതി
01:36 AM Jun 20, 2021 | Deepika.com