കണ്ണൂര്‍: ട്രെയിൻ യാത്രയ്ക്കിടെ പിണറായി വിജയനെ വധിക്കാനായിരുന്നു വാടകക്കൊലയാളികളെ ഉപയോഗിച്ച് സുധാകരൻ ലക്ഷ്യമിട്ടതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ. പിണറായി വിജയനെ ഇല്ലാതാക്കാനായി ആർഎസ്എസ് ബന്ധമുള്ള വാടകക്കൊലയാളികൾക്കാണ് സുധാകരൻ ക്വട്ടേഷൻ നൽകിയതെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
പാർട്ടി സമ്മേളനത്തിന് പോകുന്പോൾ പിണറായിയും ഞാനും ഒരുമിച്ചാണ് പോയത്. തിരിച്ചുവരുന്പോൾ താൻ തനിച്ചായിരുന്നു. പിണറായിയെ കിട്ടിയില്ലെങ്കിൽ തന്നെ വധിക്കാനായിരുന്നു സുധാകരൻ കൊലയാളിസംഘത്തിന് നൽകിയ നിർദേശം. തന്നെ കൊല്ലാന്‍ ശ്രമിച്ച വ്യക്തിയുടെ ഇപ്പോഴത്തെ സംരക്ഷകനും സുധാകരനാണ്. വധശ്രമക്കേസിൽ 17 വര്‍ഷത്തെ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ അയാളുടെ ചെലവുകളെല്ലാം വഹിക്കുന്നത് സുധാകരനാണ്. തനിക്കു നേരേയുണ്ടായ വധശ്രമക്കേസില്‍ രണ്ടുപേരുടെ വിചാരണ കോടതി മാറ്റിവച്ചു. അപ്പീല്‍ കേസിന്റെ ഭാഗമായിട്ടാണ് വിചാരണ മാറ്റിയത്. ബാക്കിയുള്ള പ്രതികളെ വിചാരണ നടത്തിയാണ് ശിക്ഷിച്ചത്.
ക്വട്ടേഷന്‍ സംഘവുമായി നടന്ന ഒരാളെ കെപിസിസി പ്രസിഡന്റാക്കിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മറുപടി നൽകണം. കണ്ണൂര്‍ ടൗണ്‍ ഹാളില്‍ ആയുധധാരികളായ ഗുണ്ടകളുമായി എത്തി നേതാക്കളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയാണ് സുധാകരൻ ഡിസിസി പ്രസിഡന്റ് സ്ഥാനം നേടിയത്. സുധാകരൻ ഡിസിസി പ്രസിഡന്റായിരുന്ന സമയത്താണ് അവിടെവച്ച് ബോംബുകൾ നിർമിച്ചതും സംഭരിച്ചതും. അക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു കണ്ടതുമാണ്. കോണ്‍ഗ്രസിന്റെ അവസ്ഥയെക്കുറിച്ച് ദുഃഖമുണ്ട്. സുധാകരന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇനിയുള്ള കാലം മുന്നോട്ടുപോകുന്നതെങ്കിൽ ദുര്‍ഗതിയുടെ പരമ്പരയായിരിക്കും പാർട്ടിക്കുണ്ടാകുക. സുധാകരന് മാനസികമായി എന്തോ തകരാറുണ്ടെന്നാണ് തോന്നുന്നതെന്നും ഇ.പി. ജയരാജന് പറഞ്ഞു.
പിണറായിയെ ഇല്ലാതാക്കാനായിരുന്നു സുധാകരന്റെ ലക്ഷ്യം: ഇ.പി. ജയരാജൻ
01:25 AM Jun 20, 2021 | Deepika.com