മലയാള ചലച്ചിത്ര ഗാന ശാഖയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗാനരചയിതാവായിരുന്നു എസ്. രമേശൻ നായർ. എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ അദ്ദേഹം രചിച്ച ഗാനങ്ങളിൽ ഭൂരിഭാഗവും ഇന്നും മലയാളികളുടെ മനസിലുണ്ട്. പൊതുവേ സിനിമാഗാനങ്ങൾ രചനാഗുണത്തേക്കാളേറെ സംഗീതത്തിന്റെ ഭംഗിയാലാണ് ആസ്വദിക്കപ്പെടുന്നത്.
എന്നാൽ, രമേശൻ നായർ എഴുതിയ സിനിമാഗാനങ്ങളിൽ ഒട്ടുമിക്കവയും സംഗീതത്തിനും മേലെയായിരുന്നു രചനാവൈഭവംകൊണ്ടു സ്ഥാനംപിടിച്ചത്. സാധാരണക്കാരുടെ മനസിൽ തങ്ങിനില്ക്കുന്ന തികച്ചും ലളിതമായ പദങ്ങളിലൂടെ സിനിമാഗാനങ്ങൾക്ക് അദ്ദേഹം നല്കിയ ചാരുത വേറിട്ടു നില്ക്കുന്നതായിരുന്നു. വയലാർ രാമവർമയെയും ഒ.എൻ.വി. കുറുപ്പിനെയും പോലുള്ള മഹാരഥന്മാർ അരങ്ങുവാണ സിനിമാ ഗാനരചനാരംഗത്ത് അതുകൊണ്ടു തന്നെ രമേശൻനായരുടെ സംഭാവനയും അതുല്യമാണ്.
നാനൂറോളം സിനിമാഗാനങ്ങളെഴുതിയ അദ്ദേഹത്തിന്റെ ഒട്ടുമിക്ക രചനകളും ഏറെ പോപ്പുലറായിരുന്നു. സിനിമാഗാനങ്ങൾക്ക് നിലവാരമില്ല എന്ന പൊതുബോധത്തെ മാറ്റിമറിക്കുന്നതായിരുന്നു രമേശൻ നായരുടെ ഗാനങ്ങൾ. ‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ചിത്രത്തിലെ “പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ...” എന്ന ഗാനം മൂളാത്തതും കേൾക്കാത്തതുമായ മലയാളികൾ അധികമുണ്ടാവില്ല. ആ ഗാനത്തിന്റെ സംഗീതത്തേക്കാളേറെ ആസ്വാദകർ ശ്രദ്ധിച്ചത് വരികളായിരുന്നു. ആ ചിത്രത്തിലെ തന്നെ മറ്റു ഗാനങ്ങളായ “എത്ര പൂക്കാലമിനി എത്ര നവരാത്രികൾ...”, “സ്വരരാഗമേ...” തുടങ്ങിയ ഗാനങ്ങളും വേറിട്ടു നിന്നു. തനി ക്ലാസിക്കൽ ശൈലിയിലുള്ള എത്ര പൂക്കാലവും സ്വരരാഗവുമൊക്കെ രമേശൻ നായർ എന്ന ഗാനരചയിതാവിന്റെ റേഞ്ച് വ്യക്തമാക്കിയ ഗാനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കരിയർ വലിയ തിരക്കിലേക്കു നീങ്ങിയതും എൺപതുകളുടെ മധ്യത്തിൽ വന്ന ഈ ഗാനങ്ങളിലൂടെയായിരുന്നു.
1985ൽ ഇറങ്ങിയ പത്താമുദയം എന്ന ചിത്രം മുതൽ 2000-ത്തിന്റെ തുടക്കം വരെ അദ്ദേഹം രചിച്ച ഒട്ടുമിക്ക ഗാനങ്ങളും ഇന്നും ഹിറ്റുകളുടെ പട്ടികയിലുണ്ട്. സിനിമയിലെ ആദ്യരചനയായ പത്താമുദയത്തിലെ “മംഗളം പാടുന്ന സംഗീതം” എന്ന ഗാനം തന്നെ വലിയ ഹിറ്റായി. ഹലോ മൈഡിയർ റോംഗ് നന്പറിലെ “നീയെൻ നിലാവോ....” അച്ചുവേട്ടന്റെ വീട്ടിലെ “ചന്ദനം മണക്കുന്ന പൂന്തോട്ടം...” വിചാരണയിലെ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു, കുറുപ്പിന്റെ കണക്കുപുസ്തകത്തിലെ ഏദൻ താഴ്വരയിൽ ചിരിതൂകും ലില്ലിപ്പൂവേ,... ഏപ്രിൽ 19ലെ ശരപ്പൊളി മാലചാർത്തി, ദില്ലിവാലാ രാജകുമാരനിലെ നിലാതിങ്കൾ ചിരി മായും, കളിവീടിലെ മനസൊരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്... ഗുരുവിലെ ദേവസംഗീതം നീയല്ലോ... തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ രമേശൻനായരുടെ ക്രെഡിറ്റിലുണ്ട്.
തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളികളെ ഏറെ സ്പർശിച്ച പ്രണയകഥയായിരുന്നു ഫാസിലിന്റെ അനിയത്തിപ്രാവ്. ഈ ചിത്രത്തിന്റെ വിജയത്തിൽ രമേശൻനായരുടെ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. അനിയത്തിപ്രാവിന് പ്രിയരിവരേകും, ഒരു രാജമല്ലി വിടരുന്നപോലെ, ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം തുടങ്ങി ചിത്രത്തിന്റെ സ്വഭാവുമായി ഇഴുകിച്ചേർന്ന അദ്ദഹത്തിന്റെ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളായി.
സിനിമാഗാനരചനയിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല രമേശൻനായരുടെ വ്യക്തിത്വം. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഗുരുപൗർണമി എന്ന കാവ്യസമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമാഗാനങ്ങൾക്കപ്പുറം നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവുകൂടിയാണ് രമേശൻ നായർ. ജയവിജയ സംഗീതത്തിൽ യേശുദാസ് ആലപിച്ച് തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ മയിൽപ്പീലി എന്ന കാസറ്റ് എക്കാലത്തേയും ഹിറ്റാണ്.
തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും അദ്ദേഹം നടത്തിയിട്ടുണ്ട്. സാഹിത്യരംഗത്ത് എണ്ണമറ്റ പുരസ്കാരങ്ങളും തേടിയെത്തി. അപ്പോഴും സിനിമാഗാനങ്ങളുടെ ലേബലിലാണ് സാമാന്യജനം അദ്ദേഹത്തെ അറിഞ്ഞത്. സിനിമയുടെ കഥാസന്ദർഭവുമായി കോർത്തിണക്കിയ രമേശൻനായരുടെ ലളിതസുന്ദര വരികൾ.... അതു മൂളാത്ത മലയാളികൾ വിരളമായിരിക്കും.
ബിജോ ജോ തോമസ്
എസ്. രമേശൻ നായർ ജനകീയ ഗാനങ്ങളുടെ ശില്പി
01:14 AM Jun 19, 2021 | Deepika.com