കണ്ണൂര്‍: തലശേരിക്കടുത്ത് കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ കോവിഡ് വാക്സിന് ഗവേഷണം തുടങ്ങുന്നു. ഇതിനുള്ള അനുമതിയും അംഗീകാരവും ലഭിച്ചതായി എംസിസി ഹെമറ്റോളജി ഓങ്കോളജി വിഭാഗം തലവന്‍ ഡോ. ചന്ദ്രന് കെ. നായര്‍, കമ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവൻ ഡോ. എ.പി. നീതു, പിആര്‍ഒ ടി. അനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിനും മലബാര്‍ കാന്‍സര്‍ സെന്ററിനുമാണ് വാക്സിന് ഗവേഷണത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. എംസിസി എത്തിക്സ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഗവേഷണം ആരംഭിക്കുക. ബന്ധപ്പെട്ട റെഗുലേറ്ററി അഥോറിറ്റിയുടെയും ഐസിഎംആറിന്റെയും അംഗീകാരത്തിനു ശേഷമാണ് വാക്സിന് ജനങ്ങള്‍ക്ക് നല്‍കുക. കോവിഡിന് നിരന്തരമായ ജനിതകമാറ്റം വരുന്നതിനാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണ്.
കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മലബാര്‍ കാന്‍സര്‍ സെന്റര്‍ കൈവരിച്ച നേട്ടങ്ങളും ഇവിടെ നിലവിലുള്ള സൗകര്യങ്ങളും ആധുനിക ഉപകരണലഭ്യതയും കണക്കിലെടുത്താണ് കോവിഡ് വാക്സിന് വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ പഠന-ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നായി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം തെരഞ്ഞെടുത്തത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഗവേഷണത്തില്‍ രണ്ടായിരം പേരുടെ സേവനം ഉപയോഗപ്പെടുത്തും. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അടുത്ത മാസം 15നുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. അര്‍ബുദ ചികിത്സാകേന്ദ്രമായിട്ടും സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലാണ് എംസിസി ഇത്തരമൊരു ഭാരിച്ച ഉത്തരവാദിത്വത്തിന് തയാറാകുന്നതെന്ന് ഡോ. ചന്ദ്രന് കെ. നായര്‍ പറഞ്ഞു. പഠനഗവേഷണവും പരീക്ഷണവും പൂര്‍ത്തിയായാല്‍ രാജ്യത്ത് ഇപ്പോള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയ്ക്കൊപ്പം മൂന്നാമതൊരു വാക്സിന്‍കൂടി ലഭ്യമാകും.
മറ്റു വാക്സിന് കുത്തിവയ്പ് സ്വീകരിക്കാത്തവരിലും ഇതുവരെ കോവിഡ് പിടിപെടാത്തവരിലുമാകും പുതിയ വാക്സിന് പരീക്ഷിക്കുന്നത്.
കോവിഡ് വാക്സിന് ഗവേഷണവുമായി മലബാര്‍ കാന്‍സര്‍ സെന്റര്‍
12:34 AM Jun 19, 2021 | Deepika.com