പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിനു മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിന്റെ കട പ്രതി കത്തിക്കുകയും ചെയ്തു. അക്രമത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റു. പെരിന്തൽമണ്ണ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങലിലെ വിനീഷ് വിനോദിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തി പരിക്കേൽപ്പിച്ചു.ദൃശ്യ രണ്ടാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. പരിക്കേറ്റ ദേവശ്രീ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ബുധനാഴ്ച രാത്രി ബാലചന്ദ്രന്റെ ഉടമസ്ഥതയിൽ പെരിന്തൽമണ്ണയിലുള്ള സി.കെ. ടോയ്സ് എന്ന കളിപ്പാട്ട വിൽപ്പന സ്ഥാപനത്തിൽ തീപിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകൾ ദൃശ്യ വീട്ടിൽ കൊല്ലപ്പെട്ടത്.
കടയ്ക്കു തീയിട്ടതു വിനീഷാണെന്ന് പോലീസ് കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശിയായ വിനീഷ് വിനോദ് മഞ്ചേരിക്കടുത്ത് നറുകരയിൽ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചിരുന്നു. യുവാവ് ദൃശ്യയോട് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി ഇതു നിരസിക്കുകയായിരുന്നുവെന്നാണു പറയുന്നത്.
വിനീഷിന്റെ ശല്യം തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകുകയും പോലീസ് വിനീഷിനെ വിളിപ്പിച്ച് പെണ്‍കുട്ടിയെ ഇനി ശല്യം ചെയ്യരുതെന്നു താക്കീത് ചെയ്യുകയുമുണ്ടായി. പിന്നീടും യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പെൺകുട്ടിയും കുടുംബവും ഇതു നിരസിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണ ഉൗട്ടി റോഡിലുള്ള കടയിൽ തീപിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ കടമുറികളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു.
വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ വിനീഷ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ബാലചന്ദ്രൻ കട കത്തിയതുമായി ബന്ധപ്പെട്ടു പരാതി നൽകാൻ പോയതായിരുന്നു. ഇതിനിടെയാണ് സംഭവം.
ദൃശ്യയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിപോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. തുടർന്നു വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
02:19 AM Jun 18, 2021 | Deepika.com