തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിലെ (ആർസിസി) ലിഫ്റ്റ് കുഴിയിൽ വീണു പരിക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം ചാരുവിള വീട്ടിൽ ഇസ്മയിലിന്റെ ഭാര്യ നജീറയാണ് (22) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലായിരുന്ന നജീറ ഇന്നലെ പുലർച്ചെയാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തി. ഐസിയുവിൽ നിന്നാണു കോവിഡ് ബാധിച്ചതെന്നാണു നിഗമനം.
മേയ് 15നാണ് അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ട ലിഫ്റ്റിന്റെ കുഴിയിലാണു നജീറ വീണത്. അർബുദ ചികിത്സയിലായിരുന്ന അമ്മയ്ക്കു കൂട്ടിരിക്കാൻ എത്തിയതായിരുന്നു നജീറ.
ആർസിസിയിൽ അപായസൂചനാ അറിയിപ്പു നൽകാതെ അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ട ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിൽ കാലെടുത്തുവച്ച നജീറ താഴേക്കു പതിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി ക്ഷതമേറ്റു. രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് നജീറയ്ക്ക് വൈദ്യസഹായം ലഭിച്ചത്.
അമ്മയെ പരിചരിക്കാനെത്തിയ നജീറയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ആർസിസിയിലെ നഴ്സ് മറ്റൊരു ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. രാവിലെ അഞ്ചു മുതൽ നജീറ ആർസിസിയിൽ ഉണ്ടെന്നു ബന്ധു മറുപടി നൽകി. തുടർന്നു നടത്തിയ പരിശോധനയിലാണ് ലിഫ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റു കിടക്കുന്ന നജീറയെ കണ്ടെത്തിയത്.
പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കുശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു റഫർ ചെയ്തെങ്കിലും നജീറയുടെ ബോധം നഷ്ടപ്പെട്ടതോടെ വീണ്ടും മെഡിക്കൽ കോളജ് ന്യൂറോ ഐസിയുവിലേക്കു മാറ്റുകയായിരുന്നു.
ആർസിസിയിലെ ‘ലിഫ്റ്റ്കുഴി’യിൽ വീണ യുവതി മരിച്ചു
02:19 AM Jun 18, 2021 | Deepika.com