തിരുവനന്തപുരം: കോവിഡിന്റെ മറവിൽ പിണറായി സർക്കാർ വിജയകരമായി നടപ്പാക്കിയ കൊള്ളകളിൽ ഒന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല. ആഴക്കടൽ കൊള്ള, സ്പ്രിങ്ക്ളർ, പന്പാ മണൽക്കടത്ത് തുടങ്ങി കോവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം കൈയോടെ പിടികൂടിയതുകൊണ്ടു മാത്രമാണ് നടക്കാതെപോയത്. മരംകൊള്ള പോലെ ഇനിയും വേറെ എത്ര കൊള്ളകൾ കോവിഡിന്റെ മറവിൽ നടത്തിയിട്ടുണ്ടെന്ന് പിന്നീടേ അറിയാനാവൂ.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള മരംകൊള്ളയ്ക്ക് പിന്നിൽ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. എന്നിട്ടും അതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിച്ചത് പൊതുസമൂഹത്തെ അന്പരപ്പിക്കുകയാണ്.
മരംമുറിക്കാൻ അനുമതി നൽകിയത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് കാനം രാജേന്ദ്രൻ പറയുന്നത്. ഈ ഗൂഢാലോചനയിൽ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് അദ്ദേഹം തുറന്നു സമ്മതിച്ചിരിക്കുകയാണ്. യാതൊരു വിവേചനവുമില്ലാതെ പട്ടയ ഭൂമിയിലെ മരം മുറിച്ചു മാറ്റാൻ അനുമതി നൽകിയെന്നു മാത്രമല്ല, തടയാൻ ചെല്ലുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുമെന്ന് സർക്കാർ ഉത്തരവിൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. മരം കൊള്ളയ്ക്ക് ഒരു വിധ തടസവും ഉണ്ടാകാതിരിക്കാനാണിത്. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിർദേശമില്ലാതെ വിചിത്രമായ ഇത്തരം ഒരു ഉത്തരവ് ഇറങ്ങുകയില്ല. ജുഡീഷൽ കമ്മീഷൻ പോലുള്ള സ്വതന്ത്ര ഏജൻസിയുടെയോ, ഹൈക്കോടതി നിയന്ത്രണത്തിലുള്ള സംവിധാനത്തിന്റെയോ അന്വേഷണംതന്നെ അതിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡിന്റെ മറവിൽ സർക്കാർ മരംകൊള്ള വിജയിപ്പിച്ചു: രമേശ് ചെന്നിത്തല
02:19 AM Jun 18, 2021 | Deepika.com