കൊച്ചി: ശക്തമായ പ്രതിഷേധത്തിനു വഴങ്ങി സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ലക്ഷദ്വീപ് റവന്യു ഉദ്യോഗസ്ഥര്‍ താത്കാലികമായി നിര്‍ത്തിവച്ചു. കവരത്തിയില്‍ ഇരുപതോളം വ്യക്തികളുടെ ഭൂമി അവരറിയാതെ ഏറ്റെടുത്ത് റവന്യു ഉദ്യോഗസ്ഥര്‍ ചുവപ്പുകൊടി നാട്ടിയിരുന്നു. ഈ കൊടികള്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്നലെ നീക്കി.
ആരോഗ്യമേഖലയുടെ വികസനത്തിനായി ആശുപത്രിയും പാരാമെഡിക്കല്‍ സമുച്ചയവും നിര്‍മിക്കാനാണ് ഭൂമി എറ്റെടുക്കുന്നതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത്. എന്നാൽ ഭൂ ഉടമകളെ മുന്‍കൂട്ടി അറിയിക്കാതെ ഭൂമിയില്‍ കൊടി നാട്ടിയത് ദ്വീപ് നിവാസികളുടെ വലിയ എതിര്‍പ്പിന് വഴിയൊരുക്കി. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടത്തുന്ന ജനവിരുദ്ധ ഭരണപരിഷ്കാരങ്ങള്‍ക്കെതിരേ സമരം നടത്തിവരുന്ന സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുക കൂടി ചെയ്തതോടെ ഭൂമിയേറ്റെടുക്കലിൽനിന്നു ഭരണകൂടം പിന്തിരിയുകയായിരുന്നു.
പ്രഫുല്‍ പട്ടേലിന്റെ ദ്വീപ് സന്ദര്‍ശനവേളയിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് ബോധ്യപ്പെടാന്വേണ്ടിയാണ് ധൃതിയില്‍ ഭൂമിയിൽ കൊടി നാട്ടിയതെന്നു സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ പറയുന്നു. പദ്ധതി ഉപേക്ഷിക്കുമോയെന്നതിൽ വ്യക്തതയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, വികസനപദ്ധതിക്കുവേണ്ടി ഏതു സ്ഥലമാണ് ഏറ്റെടുക്കുകയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഭൂ ഉടമകളുടെ സമ്മതത്തോടെയേ അത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കൂവെന്നും റവന്യു അധികൃതര്‍ വ്യക്തമാക്കി.
ലക്ഷദ്വീപിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു
02:19 AM Jun 18, 2021 | Deepika.com