തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ് പ്രതിരോധ വാക്സിനേഷൻ നടപടികൾ ഗുരുതര പ്രതിസന്ധിയിൽ. രണ്ടാഴ്ചയായി സംസ്ഥാനത്തു കോവാക്സിൻ ലഭ്യമല്ലാത്തതിനാൽ രണ്ടാംഘട്ട വാക്സിനേഷൻ നടത്തേണ്ടവർ പ്രതിസന്ധിയിലായി. രണ്ടാംഘട്ടത്തിനു നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും സർക്കാർ മേഖലയിൽ വാക്സിൻ ലഭ്യമല്ലാത്തതിനാൽ നെട്ടോട്ടമോടുകയാണു ജനം.
ഇന്നലെ മുതൽ കോവിഷീൽഡിന്റെ രണ്ടാംഘട്ട വാക്സിനേഷനും പ്രതിസന്ധിയിലേക്കു നീങ്ങുന്നതായാണു വിവരം. വാക്സിൻ ക്ഷാമമാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോവാക്സിൻ രണ്ടാഴ്ചയായി സംസ്ഥാനത്തു ലഭ്യമല്ലാതിരുന്നിട്ടും ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നു ദിവസം മുൻപു മാത്രമാണു ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിനു കത്തുനൽകിയത്. സമയത്ത് ആവശ്യം ഉന്നയിക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ ഗുരുതര അനാസ്ഥയും വാക്സിൻ ക്ഷാമത്തിനുള്ള പ്രധാന കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
വാക്സിൻ ബുക്ക് ചെയ്യുന്നതിനുള്ള കോവിൻ സൈറ്റിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണ്. മുൻഗണനാ വിഭാഗങ്ങൾ ബുക്ക് ചെയ്താൽ അവർക്കു സ്ലോട്ട് നൽകും. ബുക്ക് ചെയ്തവർക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പേരിലാണു സ്ലോട്ട് അനുവദിക്കുന്നത്. ലോക്ഡൗണിലെ കനത്ത പോലീസ് പരിശോധനകൾ മറികടന്ന് ജനങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്പോൾ വാക്സിൻ ഇല്ലെന്നു പറഞ്ഞു മടക്കി അയയ്ക്കുകയാണ്. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവാക്സിൻ രണ്ടാംഘട്ടം നടക്കുന്നില്ല. 28നും 42 ദിവസത്തിനും ഇടയിലാണ് കോവാക്സിൻ രണ്ടാംഘട്ടം എടുക്കേണ്ടത്. എന്നാൽ, സമയം പരിധി കഴിഞ്ഞ ആയിരക്കണക്കിനു പേർക്ക് വാക്സിനേഷൻ നൽകാത്ത സാഹചര്യമാണു നിലവിലുള്ളത്.
കോവിഷീൽഡിന്റെ രണ്ടാംഘട്ടത്തിനുള്ള സമയപരിധി 12 മുതൽ 16 ആഴ്ചവരെയാക്കി നേരത്തേ ദീർഘിപ്പിച്ചിരുന്നു. 84 ദിവസത്തിന്റെ സമയ പരിധിയിൽ എത്തിയവർ വരുംദിവസങ്ങളിൽ കൂട്ടത്തോടെ എത്തുന്പോൾ ഇതും പ്രതിസന്ധിയിലാകും. കോവിഷീൽഡിന്റെ സമയദൈർഘ്യം കുറയ്ക്കുന്നതാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ സജീവമായി ചർച്ച ചെയ്യുന്നത്. അങ്ങനെ വന്നാൽ സംസ്ഥാനത്ത് വൻതോതിലുള്ള സ്റ്റോക്ക് ആവശ്യമായി വരും. ഇതിനുള്ള മുന്നൊരുക്കങ്ങളിലും അനാസ്ഥയുണ്ട്. സർക്കാർ മേഖലയിൽ വാക്സിൻ ക്ഷാമം തുടരുന്പോഴും ചില സ്വകാര്യ ആശുപത്രികളിൽ നിശ്ചിത തുക ഈടാക്കി വാക്സിനേഷൻ നടന്നു വരുന്നുണ്ട്.
‘വാക്സിൻ: 80% വിതരണം സ്പോട്ട് രജിസ്ട്രേഷനിലൂടെ വേണം’
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വാക്സിൻ വിതരണം 80 ശതമാനം സ്പോട്ട് രജിസ്ട്രേഷനിലൂടെ വേണമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ജനസാന്ദ്രതയനുസരിച്ചു വാക്സിൻ ലഭ്യമാക്കണം. ഇതിൽ 80 ശതമാനം സ്പോട്ട് രജിസ്ട്രേഷനായും ബാക്കി 20 ശതമാനം ഓണ്ലൈൻ ആയും ഷെഡ്യൂൾ ചെയ്യണം.
ഓണ്ലൈൻ രജിസ്ട്രേഷൻ പ്രവാസികൾക്കും വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കും മാത്രമായി നിജപ്പെടുത്തണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ തന്നെ വാക്സിൻ നൽകണം. ആശുപത്രികൾക്ക് സർവീസ് ചാർജായി 100, 150 രൂപ മാത്രം ഈടാക്കി വാക്സിനേഷൻ നടത്താൻ അനുവദിക്കണം. കേന്ദ്ര-സംസ്ഥാന മാർഗരേഖ അനുസരിച്ചു വാക്സിൻ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
വാക്സിനേഷൻ : സംസ്ഥാനത്ത് രണ്ടാംഘട്ടം പ്രതിസന്ധിയിൽ
02:01 AM Jun 18, 2021 | Deepika.com