കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിനുശേഷം മാര്ട്ടിന് ഒളിവില്‍ കഴിഞ്ഞിരുന്ന മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് പ്രദേശത്തും പാവറട്ടിയിലും മറ്റു പ്രദേശങ്ങളിലുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. തൃശൂര്‍ പാവറട്ടിയില്നിന്നു മാര്‍ട്ടിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മാര്ട്ടിൻ എറണാകുളത്തുനിന്നു രക്ഷപ്പെടാനുപയോഗിച്ച രണ്ടു കാറും രണ്ടു ബൈക്കും പോലീസ് പിടിച്ചെടുത്തിരുന്നു. മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
പീഡനം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലും പ്രതി ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ മര്‍ദിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ തെളിവെടുപ്പില്‍ കണ്ടെടുത്തു.
മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസിന് ബാങ്ക് അധികൃതര്‍ കൈമറിയിട്ടുണ്ട്. മാര്‍ട്ടിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഇതുമായി ഒത്തുനോക്കും. തനിക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ഇടപാട് ഉണ്ടായിരുന്നതായി മാര്ട്ടിന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാൽ മണി ചെയിന്‍ മാര്‍ക്കറ്റിംഗ്, ക്രിപ്റ്റോ കറന്‍സി എന്നീ കാര്യങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചിട്ടില്ല.
മാര്‍ട്ടിന്റെ കൂട്ടുപ്രതികളായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്ന നടപടികള്‍ വൈകും. ധനേഷിന് കോവിഡ് പോസിറ്റീവായതും ശ്രീരാഗും ജോണ്‍ ജോയിയും ക്വാറന്റൈനിലായതുമാണു കാരണം.
ഫ്ളാറ്റിലെ പീഡനം: മാര്‍ട്ടിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
02:01 AM Jun 18, 2021 | Deepika.com