കോതമംഗലം: ഇടുക്കി സ്വദേശിയായ ജ്വല്ലറി ഉടമയെ കോതമംഗലത്ത് കാര്‍ തടഞ്ഞു തോക്ക് ചൂണ്ടി പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ഇതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം സജിത്ത് (34), വരാപ്പുഴ ശാന്തിനഗര്‍ ചുവന്നാരുംപാടത്ത് അഭിലാഷ് (34)എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് തങ്കളം ഡെന്റല്‍ കോളജ് ഭാഗത്താണു കേസിനാസ്പദമായ സംഭവം നടന്നത്.
കേസിലെ മറ്റ് പ്രതികളായ വടുതല പുന്നക്കാട്ടുശേരി കണ്ടെയ്നര്‍ സാബു എന്ന് വിളിക്കുന്ന സാബു, ചക്കരപ്പറമ്പ് പുറക്കാട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന് ആന്റണി, ചേരാനല്ലൂര്‍ പള്ളിക്ക ആന്റണിജോയ്, വരാപ്പുഴ പാലക്കാപറമ്പില്‍ ജെറി ജോസ്, ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ എല്‍ദോ മാത്യു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജാക്കാട് സ്വര്‍ണാഭരണക്കട നടത്തുന്ന ബെഷി സ്വര്‍ണം വാങ്ങുന്നതിന് കാറില്‍ രാജകുമാരിയില്‍നിന്നു തൃശൂരിലേക്കുള്ള പോകവെ പ്രതികള്‍ മറ്റൊരു കാര്‍ വട്ടംവച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
പണവുമായിട്ടാണ് ബെഷി സഞ്ചരിക്കുന്നതെന്നറിഞ്ഞ് അത് തട്ടിയെടുക്കുന്നതിനാണ് രണ്ട് കാറുകളിലായി പ്രതികള്‍ എത്തിയത്. ബെഷിയുടെ സമയോചിതമായ ഇടപെടലാണ് കവര്‍ച്ചയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയായത്.
ജ്വല്ലറി ഉടമയെ കൊള്ളയടിക്കാൻ ശ്രമം: രണ്ടു പ്രതികൾകൂടി അറസ്റ്റിൽ
02:01 AM Jun 18, 2021 | Deepika.com