കോതമംഗലം: പിണവൂർക്കുടിയിൽ കിണറ്റിൽ വീണ കാട്ടാനയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വനത്തില്‍നിന്ന് ഉരുളന്തണ്ണിത്തോട് കടന്ന് ജനവാസ മേഖലയിൽ തീറ്റ തേടിയെത്തിയ കാട്ടാനക്കൂട്ടത്തിലെ പിടിയാനയാണ് കിണറ്റില്‍ വീണത്. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി ഊരില്‍ കമ്യൂണിറ്റി ഹാളിന് എതിര്‍വശത്ത് കൊടകപ്പാറ ക്ഷേത്രത്തിനു സമീപം കൊട്ടാരത്തില്‍ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ കിണറ്റിലാണ് ഏകദേശം 18 വയസുള്ള ആന വീണത്.
ഇന്നലെ പുലര്‍ച്ചെ ആനകളുടെ ചിന്നംവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്. കിണറിന്റെ സമീപത്ത് ആനക്കൂട്ടം തന്പടിച്ചിരുന്നു. ആളുകള്‍ ബഹളം വച്ചതോടെയാണ് കാട്ടാനകൾ പിന്‍വാങ്ങിയത്.
ആനയ്ക്ക് മുങ്ങിത്താഴാവുന്നത്ര വെള്ളം കിണറിലുണ്ടായിരുന്നില്ല. എട്ട് അടിയോളം താഴ്ചയുള്ളതിനാൽ തനിയെ പുറത്തുകടക്കാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് നാട്ടുകാര്‍ അറിയിച്ചതിനേത്തുടര്‍ന്ന് രാവിലെ 9.30 ഓടെ വനപാലകര്‍ എത്തി. ആനയെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് കുട്ടന്പുഴ പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെ ആളുകള്‍ പിരിഞ്ഞുപോയി.
പത്തരയോടെ ജെസിബി എത്തി കിണറിന്റെ ഒരു വശത്ത് ചാലുകീറിയാണ് ആനയ്ക്ക് മുകളിലേക്ക് കയറാനായി വഴിയൊരുക്കിയത്. കനത്ത മഴയിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കരയ്ക്കു കയറിയ ആന തോട് കടന്നു വനത്തിലേക്ക് മടങ്ങി.
ജനവാസമേഖലയില്‍ ആനക്കൂട്ടം കൃഷിയും സ്വത്തുവകകളും നശിപ്പിക്കുന്നതും ജീവനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാർ വനപാലകരെ പ്രതിഷേധം അറിയിച്ചു.
കാട്ടാന കിണറ്റിൽ വീണു, വഴിയൊരുക്കി കരയ്ക്കു കയറ്റി
12:15 AM Jun 17, 2021 | Deepika.com