പുൽപ്പള്ളി: കർണാടകയിൽ ഇഞ്ചിക്കൃഷിക്ക് പോയ പുൽപ്പള്ളി അമരക്കുനി 56 മൂലത്തറയിൽ പ്രസന്നൻ (മോഹനൻ-57) വെടിയേറ്റു മരിച്ചു. കർണാടക ഹുള്ളഹള്ളി കുറുകുണ്ടി ഇഞ്ചിപ്പാടത്തുവച്ച് ചൊവ്വാഴ്ച അർധരാത്രിയിലാണു സംഭവം.
സുഹൃത്തായ ബത്തേരി സ്വദേശി നിഷാദിനൊപ്പം മുയലിനെ പിടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. പ്രസന്നൻ, നിഷാദിന്റെ കൈവശം നാടൻ തോക്ക് നൽകിയിരുന്നു. തുടർന്ന് തോക്കിൽനിന്ന് അറിയാതെ വെടി പൊട്ടുകയും പ്രസന്നന്റെ കാൽമുട്ടിനു വെടിയേൽക്കുകയുമായിരുന്നുവെന്നു ഹുള്ളഹള്ളി പോലീസ് പറഞ്ഞു.
അപകടത്തിനു ശേഷം രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കു കേസ് രജിസ്റ്റർ ചെയ്ത പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്തു. നാടൻതോക്കും തിരയും കൈവശം വച്ചതിനു 1998ൽ പുൽപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണു പ്രസന്നൻ.
2006ൽ പ്രസന്നന്റെ കേസ് ലോംഗ് പെൻഡിംഗ് വാറണ്ടിലുൾപ്പെടുത്തി. പുൽപ്പള്ളിയിൽനിന്നു മുങ്ങിയ പ്രസന്നൻ തുടർന്ന് വർഷങ്ങളോളം കർണാടകയിലെ വിവിധ ഇഞ്ചിപ്പാടങ്ങളിൽ മോഹനൻ എന്ന പേരിൽ താമസിച്ചു വരികയായിരുന്നു. വെടിയേറ്റയുടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥ ആയതിനാൽ മൈസൂരു അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
പുൽപ്പള്ളി സ്വദേശി കർണാടകയിൽ വെടിയേറ്റു മരിച്ചു
12:15 AM Jun 17, 2021 | Deepika.com