തിരുവനന്തപുരം: വരുന്ന അഞ്ചു വർഷം കഠിന പ്രയത്നം നടത്തിയാൽ കോണ്‍ഗ്രസിനു ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നു പുതുതായി ചുമതലയേറ്റ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്ഥാനമാനങ്ങൾ നോക്കാതെ പാർട്ടിക്കായി പ്രവർത്തിച്ചാൽ പഴയ പ്രതാപകാലത്തേക്കു കോണ്‍ഗ്രസിനു മടങ്ങാൻ കഴിയും.
ഒരുപാടു മാറ്റങ്ങൾ പാർട്ടിയിൽ ആലോചിക്കുകയാണ്. കഴിഞ്ഞതെല്ലാം മറന്നു പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. തന്റെ ഏതെങ്കിലും പ്രവൃത്തിയോ തെറ്റോ കൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഒരു ചിറകുപോലും അറ്റുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടത്തിയ സ്വീകരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
കോണ്‍ഗ്രസിനു ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെങ്കിൽ താഴേത്തട്ടിൽ സംഘടനാ സംവിധാനം ശക്തിപ്പെടണം. അതിനുള്ള പരിശ്രമം കൂട്ടായി നടത്തും. പ്രതിസന്ധികൾ പാർട്ടിയെ തളർത്താൻ പാടില്ല. തെരഞ്ഞെടുപ്പുതോൽവി താത്കാലികം മാത്രമാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്കു ശക്തമായി തിരിച്ചുവരാനുള്ള പരിശ്രമമാകണം നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും കെ.സുധാകരൻ പറഞ്ഞു. സിപിഎമ്മിനു കോണ്‍ഗ്രസിനെ ഇപ്പോഴും ഭയമാണ്. തന്നെ ബിജെപിക്കാരനാക്കുന്നതിനു പിന്നിൽ സിപിഎമ്മിനു വ്യക്തമായ അജൻഡയുണ്ട്.
താനോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ ബിജെപിയുടെ വോട്ട് വാങ്ങിയിട്ടില്ല. പിണറായി വിജയനാണ് ആർഎസ്സിന്റെ വോട്ട് വാങ്ങി വിജയിച്ചത്. തനിക്കാണോ പിണറായിക്കാണോ ആർഎസ്എസുമായി ബന്ധമുള്ളതെന്നു കാലം തെളിയിക്കുമെന്നും സുധാകരനെ വിമർശിക്കാൻ പിണറായി വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് പ്രസിഡന്റായി ചുമതലയേൽക്കാൻ ഇന്ദിരാഭവനിലെത്തിയ കെ. സുധാകരന് ആവേശകരമായ സ്വീകരണമാണു പ്രവർത്തകരും നേതാക്കളും ചേർന്നു നൽകിയത്. സുധാകരന്റെ വാഹനം പാർട്ടി ആസ്ഥാനത്ത് എത്തിയ വേളയിൽ തന്നെ ""കെഎസേ നേതാവേ, ധീരതയോടെ നയിച്ചോളൂ...'' മുദ്രവാകയം ഉയർന്നു.
കാറിൽനിന്നുമിറങ്ങി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം സുധാകരൻ പാർട്ടി ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് സേവാദൾ അംഗങ്ങൾ പുതിയ പ്രസിഡന്റിനു ഗാർഡ് ഓഫ് ഓണർ നൽകി. പിന്നീട് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ പ്രസിഡന്റിനു സ്ഥാനം കൈമാറി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ് എംഎൽഎ, ടി. സിദ്ദിഖ് എന്നിവരും ഇന്നലെ ചുമതലയേറ്റു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ, നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരും പങ്കെടുത്തു.
കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തടിച്ചുകൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്ഡൗണ്‍ നിലനിൽക്കുന്ന സമയത്ത് ആളുകൾ കൂട്ടംകൂടി ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു.
കെ. സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു
12:15 AM Jun 17, 2021 | Deepika.com