തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുന്നതിനാണു വിളിപ്പിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരം ഡൽഹിക്കു പുറപ്പെടുന്ന രമേശ് നാളെ രാഹുലുമായി കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ രമേശ് കടുത്ത പ്രതിഷേധത്തിലാണ്. ഇതു പല വേദികളിലും തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതിനേക്കാളുപരി അതു നടപ്പിലാക്കിയ രീതിയിലാണ് രമേശിനു പ്രതിഷേധം. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഇരുട്ടിൽ നിർത്തിയെന്നും അപമാനിച്ച് ഇറക്കിവിടുന്നതിനു തുല്യമായി എന്നുമാണ് രമേശുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കേരളത്തിലെ നേതൃമാറ്റ വിഷയത്തിൽ എ- ഐ ഗ്രൂപ്പുകൾ ഒരുപോലെ പ്രതിഷേധത്തിലാണ്.
എന്നാൽ, വി.ഡി. സതീശന്റെയും കെ. സുധാകരന്റെയും നിയമനത്തെ രമേശ് പരസ്യമായി സ്വാഗതം ചെയ്യുകയാണുണ്ടായത്. ഒരുതരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിച്ചതുമില്ല. ഇന്നലെ കെപിസിസി പ്രസിഡന്റ് അധികാരമേൽക്കുന്ന ചടങ്ങിൽ രമേശ് തനിക്കുണ്ടായ അനുഭവങ്ങൾ വികാരഭരിതമായി അവതരിപ്പിച്ചു.
കേരളത്തിലെ മുതിർന്ന നേതാവായ രമേശ് തികച്ചും അസംതൃപ്തനായി തുടരുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. രമേശിനെ സാന്ത്വനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നു വിലയിരുത്തപ്പെടുന്നു.
രാഹുൽ ഗാന്ധി വിളിപ്പിച്ചു; രമേശ് ചെന്നിത്തല ഇന്നു ഡൽഹിക്ക്
12:15 AM Jun 17, 2021 | Deepika.com