തിരുവനന്തപുരം: ഭൂപതിവ് നിയമപ്രകാരം അനുവദിച്ച പട്ടയഭൂമിയിൽ കർഷകൻ നട്ടുപിടിപ്പിച്ചതും കിളിർത്തതുമായ മരങ്ങൾ മുറിക്കുന്നതിലെ തടസങ്ങൾ നീക്കാനായി ഷെഡ്യൂൾ ഒന്നിൽ പെട്ട മരങ്ങളുടെ കാര്യത്തിൽ പുതിയ ചട്ടഭേദഗതി ശിപാർശ ചെയ്തു
നിയമവകുപ്പ്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയമനുവദിച്ച ഭൂമിയിൽ 65 ഇനം മരങ്ങൾ കർഷകന് റിസർവ് ചെയ്ത് സ്വന്തമാക്കാം. എന്നാൽ നാല് ഏക്കർ വരെ പട്ടയമായി അനുവദിക്കുന്ന 1993ലെ പട്ടയത്തിൽ ഇപ്രകാരം മുറിച്ചുമാറ്റാവുന്ന മരങ്ങളുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. അതിനിടയിലാണ് 64ലെ പട്ടയമനുസരിച്ചുള്ള ഭൂമിയിൽ മരം മുറിക്കാൻ അനുവദിച്ചുള്ള ഉത്തരവ് വിവാദമായത്.
ഇപ്പോഴത്തെ ഉത്തരവിലെ അപാകതകൾ പരിഹരിക്കുന്നതിനൊപ്പം കൂടുതൽ പട്ടയമനുവദിച്ചു വരുന്ന 93ലെ പട്ടയഭൂമിയിലും തടസങ്ങൾ നീക്കാനുള്ള പഴുതടച്ച പരിഹാരമാർഗങ്ങൾ തേടാനാണ് സർക്കാർ നീക്കം. വിവാദങ്ങൾ ഒഴിവാക്കാൻകൂടിയാണ് വിശദമായ ചട്ടഭേദഗതി നിയമവകുപ്പ് ശിപാർശ ചെയ്തത്. പഴുതടച്ചുള്ള കരട് ഭേദഗതി ചട്ടങ്ങൾ റവന്യുവകുപ്പ് തയാറാക്കിയ ശേഷം ഇടതുമുന്നണിയുടെ ചർച്ചയ്ക്കായി വിടും. ഇടതുമുന്നണിയിലെ ചർച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗം കൂടി പരിഗണിച്ചാവും അന്തിമതീരുമാനം. 2005ലെ വനേതരപ്രദേശത്തെ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കൽ നിയമമനുസരിച്ച് കർഷകൻ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റാനുള്ള അധികാരം 2007ൽ വനേതരപ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിൽ കൂടുതലെന്തെങ്കിലും നിയന്ത്രണങ്ങൾ വേണ്ടതുണ്ടോയെന്നതും പരിശോധിക്കും.
64ലെ ഭൂപതിവ് ചട്ടങ്ങളിൽ 2017ൽ കൊണ്ടുവന്ന ഭേദഗതിയിലും നാല് രാജകീയവൃക്ഷങ്ങൾ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയിരുന്നു. അതിൽ റിസർവ് ചെയ്യാവുന്നതും അല്ലാതെ സ്വന്തമാക്കാവുന്നതുമായ 76 ഇനം മരങ്ങളുമുണ്ട്.
ഭൂപതിവു ഭേദഗതി; മരങ്ങൾ മുറിക്കുന്നതിനു ചട്ടഭേദഗതിക്കു ശിപാർശ
12:15 AM Jun 17, 2021 | Deepika.com