തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ബിജെപി ബന്ധങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ 23ന് കോടതി വാദം കേൾക്കും. കൊടകരയിൽവച്ച് കവർച്ച ചെയ്യപ്പെട്ടതും പിന്നീടു പോലീസ് കണ്ടെടുത്തതുമായ പണവും കാറും തങ്ങൾക്കു തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്, കാർ ഉടമ ഷംജീർ എന്നിവർ സമർപ്പിച്ച ഹർജിയിൽ തീർപ്പു കല്പിക്കുന്നതിനു കോടതി പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ബിജെപിയെ കുരുക്കിലാക്കുന്ന വിവരങ്ങളുള്ളത്.
സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൊടകരയിൽ കവർന്ന മൂന്നരക്കോടിയുടെ കുഴൽപ്പണം ബിജെപി നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം ബിജെപിയുടേതാണ്. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയ്ക്കു നൽകാനാണ് കൊണ്ടുവന്നതെന്നു ധർമരാജനെ ചോദ്യം ചെയ്തതിൽ നിന്നും മൊഴി ലഭിച്ചു. തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് പണം കൊണ്ടുവന്നതെന്ന സംശയവും റിപ്പോർട്ടിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
പണം എത്തുന്നതു സംബന്ധിച്ച് സംസ്ഥാന നേതാക്കൾക്കു വരെ അറിയാമായിരുന്നുവെന്ന മൊഴികളും അതിനെ സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്നു ധർമരാജൻ കോടതിയിൽ നൽകിയിരിക്കുന്ന ഹർജി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ പലഭാഗത്തും ബിജെപിയുടെ പേരെടുത്തു പറഞ്ഞിട്ടുണ്ട്. ധർമരാജൻ ഹർജിയിൽ പറഞ്ഞ കാര്യങ്ങളും അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങളും രണ്ടും രണ്ടാണെന്നും രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
കുഴൽപ്പണ കേസ്: ബിജെപി ബന്ധം ചൂണ്ടിക്കാട്ടി പോലീസ് റിപ്പോർട്ട്
02:04 AM Jun 16, 2021 | Deepika.com