നെന്മാറ: പത്തുവർഷം കാമുകന്റെ വീട്ടിലെ മുറിയിൽ ഒളിവിൽ കഴിഞ്ഞ സജിതയുടെയും റഹ്മാന്റെയും മൊഴി രേഖപ്പെടുത്താൻ വിത്തനശേരിയിലെ വാടകവീട്ടിൽ വനിതാ കമ്മീഷനെത്തി. കമ്മീഷൻ ചെയർമാൻ എം.സി. ജോസഫൈൻ, അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവരാണു തെളിവെടുപ്പിനെത്തിയത്.
തുടർന്ന് അയിലൂർ കാരക്കാട്ടുപറന്പിലുള്ള റഹ്മാന്റെ വീട്ടിലെത്തി, 10 വർഷം താമസിച്ചതായി പറയുന്ന മുറിയും വീടും പരിസരവും പരിശോധിച്ചു. അച്ഛന്റെയും അമ്മയുടെയുമടക്കം മൊഴി രേഖപ്പെടുത്തി.
സുരക്ഷിതരായി സന്തോഷമായി ജീവിക്കുന്നതിൽ വനിതാ കമ്മീഷനു തടസമില്ലെന്ന് അറിയിച്ചു. പോലീസ് റിപ്പോർട്ട് ഇന്നു ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് കേസ് തുടർന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും അവർ അറിയിച്ചു.
ഇവർ തെരഞ്ഞെടുത്ത രീതി ശരിയല്ല. ഇതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകും. വിശ്വസിക്കാൻ കഴിയാത്ത അസാധാരണ സംഭവമാണിത്- കമ്മീഷൻ അഭിപ്രായപ്പെട്ടു. അനിഷ്ടസംഭവങ്ങളുടെ ഇരകളായി സ്ത്രീകൾ മാറാൻ അനുവദിക്കില്ല. ഇവരുടെ ശിഷ്ടജീവിതം കമ്മീഷൻ നിരീക്ഷിക്കും. പത്തുവർഷം മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ല എന്ന കേസന്വേഷണത്തിൽ പോലീസ് ജാഗ്രത കാണിച്ചില്ല.
പോലീസ് അന്നു വീട്ടിൽ വന്ന് അന്വേഷിച്ചെങ്കിലും അകത്തു പരിശോധന നടത്തിയില്ല. അന്നു വീട്ടിൽ കയറി പരിശോധന നടത്തിയിരുന്നെങ്കിൽ ഇത്രയുംകാലം ഒറ്റമുറിയിൽ കഴിയേണ്ടിവരില്ലായിരുന്നുവെന്നു സജിത പറഞ്ഞതായി കമ്മീഷൻ പറഞ്ഞു.
വനിതാ കമ്മീഷൻ കേസെടുത്തത് ആരെയും ശിക്ഷിക്കാൻ അല്ല. കുറെ അർധസത്യങ്ങളിലെ ദുരൂഹത നീങ്ങണം. ഒളിസങ്കേതങ്ങളിൽ കഴിയുന്നവർക്കു പുറത്തുവരാൻ വഴിയൊരുക്കുമെന്നും കമ്മീഷൻ പറഞ്ഞു.
പത്തുവർഷം ഒറ്റമുറിയിൽ താമസം; വനിതാ കമ്മീഷൻ തെളിവെടുപ്പിനെത്തി
02:04 AM Jun 16, 2021 | Deepika.com