തിരുവനന്തപുരം : പട്ടയഭൂമിയിലെ മരംമുറി വിവാദത്തിൽ പാർട്ടി മന്ത്രിമാരെ പൂർണമായും സംരക്ഷിച്ചു സിപിഐ. കഴിഞ്ഞ ഒക്ടോബറിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് ഇടതുമുന്നണി വിശദമായി പരിശോധിക്കുകയും അതിനുശേഷമാണു മന്ത്രിമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നുമാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നത്.
ഉത്തരവിൽ അവ്യക്തതയൊന്നുമില്ലെന്നു സമർഥിക്കുന്ന കാനം രാജേന്ദ്രൻ പാർട്ടി മന്ത്രിമാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം ഉത്തരവിന്റെ മറവിൽ വ്യാപകമായി മരം മുറിപ്പിനു കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെടുന്നു.
മരം മുറി വിവാദം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെങ്കിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനും സിപിഐക്കുമുള്ളത്. അതുകൊണ്ടുതന്നെ വിഷയം പാർട്ടിതലങ്ങളിൽ കൂടുതൽ ചർച്ച ചെയ്തു പ്രതിപക്ഷത്തിനു വിമർശിക്കാനുള്ള കൂടുതൽ അവസരം നൽകേണ്ടെന്ന തീരുമാനത്തിലാണ് ഇടതുമുന്നണി. ഇന്നലെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ഫോണിൽ മരം മുറി വിവാദം സംസാരിച്ചു.
വിവാദ സർക്കുലർ കൃഷിയുമായി കൂടി ബന്ധപ്പെട്ടുള്ളതായതിനാൽ വലിയ എതിർപ്പുകളൊന്നും തത്കാലം വരാൻ ഇടയില്ലെന്ന വിലയിരുത്തലിലാണു നേതാക്കൾ. വിഷയം ചർച്ച ചെയ്യണമെങ്കിൽ ഇടതുമുന്നണി യോഗം വിളിക്കാമെന്നു കാനം രാജേന്ദ്രൻ പറഞ്ഞെങ്കിലും ധൃതിപിടിച്ചു വേണ്ടെന്ന നിലപാടാണു കോടിയേരിയടക്കമുള്ള സിപിഎം നേതാക്കൾക്കുള്ളത്. എന്നാൽ വിഷയം ഉണ്ടായപ്പോൾ തന്നെ മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചത് അനവസരത്തിലായിരുന്നുവെന്ന വിമർശനം സിപിഐക്കുണ്ട്. മന്ത്രിയുടെ പരാമർശങ്ങൾ വേണ്ടില്ലായിരുന്നുവെന്ന അഭിപ്രായം തന്നെയാണു സിപിഎമ്മിനും ഉള്ളത്.
കഴിഞ്ഞ ദിവസം മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നിലവിലെ റവന്യൂ മന്ത്രി കെ.രാജൻ എന്നിവരുമായി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ മരം മുറി വിഷയം ചർച്ച ചെയ്തിരുന്നു. ബിനോയ് വിശ്വവും ചർച്ചയിൽ പങ്കെടുത്തിരുന്നു. മണിക്കൂറുകളോളം നടന്ന ചർച്ചയിൽ മന്ത്രിമാരുടെ ഭാഗത്തു നിന്നും ഗുരുതരമായ ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണു സിപിഐ നേതൃത്വം എത്തിച്ചേർന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായും സർക്കുലറിനെ സംബന്ധിച്ചു ചർച്ച നടത്തിയെന്നു ചന്ദ്രശേഖരൻ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. വനം മന്ത്രിയായിരുന്ന കെ.രാജുവും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം പാർട്ടി സെക്രട്ടറിയെ ബോധ്യപ്പെടുത്തി. ഉത്തരവിന്റെ മറവിൽ ഉദ്യോഗസ്ഥരാണു വ്യാപകമായി മരം മുറിച്ചതെന്ന അഭിപ്രായത്തിലാണു ഒടുവിൽ ചർച്ച അവസാനിച്ചത്.
പരസ്യമായി ഒരു പ്രതികരണവും ഇതുസംബന്ധിച്ചു പാർട്ടി മന്ത്രിമാർ നടത്തരുതെന്നും കാനം നിർദേശം നൽകി. പതിവു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയും സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കി. ഇതോടെ മരം മുറി വിവാദം ഇടതുമുന്നണിയിൽ തത്കാലം അവസാനിച്ച മട്ടാണ്.
പാർട്ടി മന്ത്രിമാരെ പിന്തുണച്ച് സിപിഐ
02:04 AM Jun 16, 2021 | Deepika.com