തിരുവനന്തപുരം: ഇപ്പോഴത്തെ മരംമുറി വിവാദത്തിന് ആസ്പദമായ സംഭവങ്ങളിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടു വരുമെന്നും കുറ്റക്കാര്‍ കര്‍ശനമായി ശിക്ഷിക്കപ്പെടുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ഥാപിത താത്പര്യക്കാർക്കുള്ള കർശന താക്കീതാണെന്ന് മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ.
സ്ഥാപിത താത്പര്യക്കാര്‍ എക്കാലവും നിയമത്തോടും നീതിയോടും ചേര്ന്നുനില്ക്കാന് ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരെയും ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താന്‍ സകല ഹീനമാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. നിയമങ്ങളിലെയും നടപടി ക്രമങ്ങളിലെയും സങ്കീര്‍ണതകള്‍ മുതലെടുത്താണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇക്കൂട്ടര്‍ തങ്ങളുടെ ചെയ്തികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. 24/10/2020 ഉത്തരവാണ് ചിലര്‍ വിവാദമാക്കിയിരിക്കുന്നത്.
ഈ ഉത്തരവില്‍ വളരെ വ്യക്തമായി പറയുന്നു ’- 1964 ലെ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്കിയ ഭൂമിയില്‍ കര്‍ഷകര്‍ വച്ചുപിടിപ്പിച്ചതും പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന്. ഇതില്‍ ദുര്‍വ്യാഖ്യാനത്തിന് പഴുതില്ല. ഒരിക്കലും വൃക്ഷവില അടച്ച് കര്ഷകന് റിസര്‍വ് ചെയ്യാന്‍ സാധിക്കാത്ത മരങ്ങളാണ് ഈട്ടിയും തേക്കും എബണിയും ചന്ദനവും. ഭൂമി പതിച്ചുകൊടുക്കുമ്പോള്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന ഈ നാലു മരങ്ങളും 1964 ലെ ചട്ടങ്ങളിലെ ഷെഡ്യൂളില്‍ പെടുത്തി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കപ്പെടുന്നു.
സാമാന്യബുദ്ധിയും മിനിമം നിയമബോധവുമുള്ള ഒരു ഉദ്യോഗസ്ഥനും ഇതിന്റെ മറവില്‍ ഈട്ടിത്തടി വെട്ടാനുള്ള അനുവാദം ആര്‍ക്കും നല്‍കില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സര്‍വീസില്‍ ഇനി ഉണ്ടായിരിക്കാന്‍ പാടില്ലെന്ന് മാത്രമല്ല ശിക്ഷിക്കപ്പെടേണ്ടതാണെന്നും മുൻ റവന്യു മന്ത്രി പറഞ്ഞു.
മരംമുറി വിവാദം; സ്ഥാപിത താത്പര്യക്കാരുടെ നീക്കങ്ങൾ തിരിച്ചറിയണമെന്ന് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ
02:04 AM Jun 16, 2021 | Deepika.com