കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പു കേസിലെ അഞ്ചാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ നിസാം സലിം പരാതിക്കാരി ലീനാ മരിയ പോളിനെ ലക്ഷ്യമിട്ട് പുറത്തുവിട്ട ഭീഷണി സന്ദേശം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
30 സെക്കൻഡ് വീതമുള്ള രണ്ട് വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകനാണ് അയച്ചു കിട്ടിയത്. ലീന 25 കോടി രൂപ തരാനുണ്ടെന്നും രവി പൂജാരി ഫോണ്‍ വിളിച്ചതേ ഉള്ളൂവെന്നും പണി എടുക്കുന്നതും എടുപ്പിക്കുന്നതും തങ്ങള്‍ ആണെന്നുമാണു സന്ദേശത്തില്‍ പറയുന്നത്. നിലവില്‍ രാജ്യത്തിനു പുറത്ത് ഒളിവില്‍ കഴിയുന്ന നിസാമിന്റെ ഇത്തരത്തില്‍ ലഭിച്ച ശബ്ദസന്ദേശം കേസ് അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
നിസാം മലേഷ്യയിലാണുള്ളതെന്നാണ് അന്വേഷണസംഘം കരുതുന്നത്. അറബ് രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന സാധ്യതയും എടിഎസ് തള്ളിക്കളയുന്നില്ല. വിദേശത്തേക്കു കടന്ന ഇടനിലക്കാരില്‍ ഒരാളായ ഡോ. അജാസും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണു നിഗമനം. ഇരുവര്‍ക്കും എതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പു കേസ്; നിസാമിന്റെ ശബ്ദസന്ദേശം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും
01:35 AM Jun 16, 2021 | Deepika.com