തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണ മുക്തരല്ല.
പല ജില്ലകളിലും ഡെല്‍റ്റാ വൈറസ് വ്യാപനം നടക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്. അതിനാല്‍ നമ്മള് പാലിച്ച ജാഗ്രതയും കരുതലും കുറേ നാളുകള്‍കൂടി തുടരേണ്ടതുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും നമ്മള് സ്വയം നിയന്ത്രിക്കണം.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണമുള്ളവര്‍ നേരിട്ടോ ഇ സഞ്ജീവനി വഴിയോ ചികിത്സ തേടേണ്ടതാണ്. മാത്രമല്ല, ഇവര്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. പൊതുസ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും ഡബിള്‍ മാസ്ക്, അല്ലെങ്കില്‍ എന്‍ 95 മാസ്ക് ധരിക്കേണ്ടതാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവര്‍ അത് കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എസി ഒഴിവാക്കണം.
സ്ഥാപനത്തിലുള്ള എല്ലാവരും മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. എല്ലാവരുംകൂടി മാസ്ക് അഴിച്ചു വച്ചാല്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ എല്ലാവര്ക്കും പകരാന്‍ സാധ്യതയുണ്ട്. കോവിഡ് സംബന്ധിച്ച സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ്: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
01:35 AM Jun 16, 2021 | Deepika.com