കൽപ്പറ്റ: വയനാട്ടിലെ റവന്യു പട്ടയഭൂമികളിലെ ഇൗട്ടി മരങ്ങൾ മുറിക്കാൻ പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്ത്. വയനാട് റവന്യൂ പട്ടയഭൂമി സംരക്ഷണ സമിതിക്കായി പ്രസിഡന്റ് ടി.എം. ബേബി സമർപ്പിച്ച നിവേദനം ഉള്ളടക്കം ചെയ്തു 2020 ഫെബ്രുവരി 12നാണ് എംഎൽഎ കത്തു നൽകിയത്. വീട്ടിമരങ്ങൾ മുറിക്കുന്നതിനു പൊതുഫയലിൽ ഇല്ലാത്ത പാക്കേജായി ഉത്തരവിറക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നാണ് കത്തിലെ അഭ്യർഥന
റവന്യൂ പട്ടയഭൂമിയിലെ വീട്ടി ഉൾപ്പെടെ എല്ലായിനം മരങ്ങളും മുറിച്ചെടുക്കാൻ കൈവശക്കാരെ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്ന സംഘടനയാണ് വയനാട് റവന്യൂ പട്ടയഭൂമി സംരക്ഷണ സമിതി. സിപിഎമ്മും സിപിഐയും ഉൾപ്പെടെ മിക്ക രാഷ്ട്രീയ പാർട്ടികളിലുമുള്ള കർഷകർ സമിതിയിൽ അംഗങ്ങളാണ്. സമിതി എംഎൽഎ മുഖേന മുഖ്യമന്ത്രിക്കു നിവേദനം നൽകിയതിനു പിന്നാലെയാണ് റവന്യു പട്ടയഭൂമികളിലെ റിസർവ് മരങ്ങൾ മുറിക്കാൻ അനുമതി നൽകി 2020 മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കിയത്.
തൃശൂരിലെ വണ്‍ ലൈഫ് വണ്‍ എർത്ത് എന്ന പരിസ്ഥിതി സംഘടനയുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് സർക്കാർ ഈ സർക്കുലർ മരവിപ്പിച്ചത്. പിന്നീട് 2020 ഒക്ടോബറിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് ഇപ്പോൾ വിവാദമായ മരംമുറി നടന്നത്. റവന്യു വകുപ്പ് ഇറക്കിയ സർക്കുലറും ഉത്തരവും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെയും അറിവോടെയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് സി.കെ. ശശീന്ദ്രന്റെ കത്ത്.
ഇൗട്ടിമരങ്ങൾ മുറിക്കാൻ പ്രത്യേക ഉത്തരവ്: മുൻ എംഎൽഎയുടെ കത്ത് പുറത്ത്
01:35 AM Jun 16, 2021 | Deepika.com