കൊച്ചി: ക്രിസ്ത്യൻ സംഘടനകൾ എന്ന വ്യാജേന വിഭാഗീയത പരത്തുന്ന ചില സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെ കെസിവൈഎം ന്റെ പേരിൽ വ്യജ പ്രചാരണങ്ങൾ നടത്തുന്നതിനെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതി അറിയിച്ചു.
ഈ വിഷയം ചർച്ച ചെയ്യുന്നതിനായി അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നു. ക്രിസ്ത്യൻ കോ-ഒാർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിക്ക് കെസിവൈ എമ്മുമായി യാതൊരു ബന്ധവുമില്ല. ഇത്തരം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രതിനിധികളെ അയച്ചിട്ടില്ല എന്ന് 32 രൂപതകളും രേഖാമൂലം സംസ്ഥാന സിൻഡിക്കറ്റിനെ ധരിപ്പിച്ചു.
കത്തോലിക്ക സഭയുടെ അംഗീകാരമില്ലാത്ത സംഘടനകളുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരിക്കില്ല എന്നും, കേരളത്തിന്റെ മത സൗഹാർദ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ശ്രമങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു അറിയിച്ചു.
കെസിവൈഎമ്മിന്റെ പേരിൽ ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിൽ വിദ്വേഷ ജനകമായ ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന്റെ മോഡറേറ്റർമാരായിരുന്നവർ കെസിവൈഎമ്മുമായി ബന്ധമില്ലാത്തവരണാണെന്ന് യോഗം വിലയിരുത്തി. അതിനാൽ ഇത്തരം ചർച്ചകളും വ്യാജ പ്രൊഫൈലുകളിൽ നിന്നും വരുന്ന സന്ദേശങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം.
സമൂഹമാധ്യമങ്ങളിലൂടെ കെസിവൈഎം പ്രസ്ഥാനത്തെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടർ സ്റ്റീഫൻ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സി. റോസ് മെറിൻ, ഭാരവാഹികളായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോണ്, അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, എബിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
വ്യാജപ്രചാരണം; നിയമനടപടിക്ക് കെസിവൈഎം
01:17 AM Jun 15, 2021 | Deepika.com