കൊച്ചി: സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ പട്ടയഭൂമിയില്‍ നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി മലയാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. പുരുഷോമത്തനാണ് ഹൈക്കോടതിയിയെ സമീപിച്ചിരിക്കുന്നത്.
വനംവകുപ്പിലെ ഒരു ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് ഹര്‍ജിയിൽ പറയുന്നു. സര്‍ക്കാര്‍തന്നെ പ്രതിക്കൂട്ടിലായ കേസില്‍ ഒരു സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം നടത്തുന്നത് ഫലപ്രദമല്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. അന്വേഷണം സിബിഐക്കു വിടുകയോ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കുകയോ വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിയില്‍ വിധിയുണ്ടാകുന്നതു വരെ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം മരവിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം.
ഒരു വിഭാഗം റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെ 100 കോടിയിലേറെ രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് ഹര്‍ജിയിലെ വാദം. പട്ടയഭൂമിയിലെ ചന്ദനമരങ്ങള്‍ ഒഴികെയുള്ളവ വെട്ടാന്‍ പട്ടയമുടമയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഈ ഉത്തരവിന്റെ മറവില്‍ വ്യാപകമായ മരംകൊള്ളയാണ് നടന്നത്. പെരുമ്പാവൂരിലെ ഒരു തടിമില്ലില്‍ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടിയാണു പിടികൂടിയത്.
വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് മുറിച്ചു കടത്തിയതാണ് ഈ തടികളെന്ന് പിന്നീടു കണ്ടെത്തി. തൃശൂരിലെ ചേലക്കരയിലും ഇടുക്കിയിലെ മറയൂരിലും സമാനമായ മരംകൊള്ളയാണു നടന്നതെന്നും കോവിഡ് വ്യാപനം തടയാനുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളെപ്പോലും തട്ടിപ്പിനു മറയായി ഇക്കൂട്ടര്‍ ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പട്ടയഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവം; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി
12:43 AM Jun 15, 2021 | Deepika.com