തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ പട്ടയഭൂമിയിലെ മരംമുറി വിവാദം ഉണ്ടായതു ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള ബോധപൂർവമായ ഇടപെടൽ കൊണ്ടാണെന്നു സിപിഐ. അതുകൊണ്ടു തന്നെ വിഷയം കൈകാര്യം ചെയ്യുന്നതു കരുതലോടെ വേണമെന്ന തീരുമാനത്തിലാണു പാർട്ടി നേതൃത്വം.
വിഷയത്തിൽ സിപിഎം നേതൃത്വം തുടരുന്ന മൗനമാണു സിപിഐയെ അങ്കലാപ്പിലാക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർട്ടി മന്ത്രിയെ മറികടന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിവാദ സർക്കുലറിനു പിന്നിലെ സൂത്രധാരൻ ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോൾ സിപിഐ. അതിനുശേഷമാകും പാർട്ടി തലത്തിൽ മരം മുറിക്കലിലെ വിശദമായ ചർച്ചയും നടപടികളും.
മരംമുറി വിവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതു റവന്യു-വനം വകുപ്പുകളാണ്. കഴിഞ്ഞ സർക്കാരിൽ രണ്ടു വകുപ്പുകളും കൈകാര്യം ചെയ്തിരുന്നതു സിപിഐയാണ്. റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനോടും വനംമന്ത്രിയായിരുന്ന കെ.രാജുവിനോടും വിഷയത്തെ സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചിരുന്നു. ഇന്നലെ പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ, പാർട്ടി നേതാവ് ബിനോയ് വിശ്വം എന്നിവരുമായി കാനം രാജേന്ദ്രൻ ചർച്ച നടത്തി. റവന്യു-വനം വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. നിലവിലെ റവന്യു മന്ത്രി കെ. രാജനെയും പാർട്ടി ആസ്ഥാനത്തേക്കു കാനം വിളിച്ചുവരുത്തി.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പാർട്ടിയെ ഇപ്പോൾ പ്രതിരോധത്തിലാക്കിയെങ്കിലും സർക്കാർ അന്വേഷണം പൂർത്തിയാകും വരെ നിശബ്ദരായി ഇരിക്കാനാണു സിപിഐ നേതൃത്വത്തിന്റെ തീരുമാനം. റവന്യു സെക്രട്ടറിയുടെ സർക്കുലർ സർവകക്ഷി യോഗം കൂടിയെടുത്ത തീരുമാനമാണെന്നു സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും സർക്കുലറിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന വ്യാപകമായ മരംമുറിക്കു പിന്നിൽ ആരുടെ തലയാണു പ്രവർത്തിച്ചതെന്നറിയണമെന്ന നിലപാടിലാണു കാനം രാജേന്ദ്രൻ.
തങ്ങൾ നിശ്ചയിക്കുന്ന കാര്യങ്ങൾ മന്ത്രിയറിയാതെ തന്നെ റവന്യു വകുപ്പിൽ നടപ്പിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെയാണു സിപിഎം റവന്യു സെക്രട്ടറിമാരായി നിയമിക്കുന്നത്. മിക്കപ്പോഴും മന്ത്രിയും റവന്യു സെക്രട്ടറിയും ഒരു വിഷയത്തിൽ രണ്ടു നിലപാടുമായി പോകുന്നതും ഇതുകൊണ്ടാണ്. കഴിഞ്ഞ മന്ത്രിസഭയിലും ഈ വഴക്ക് പ്രകടമായിരുന്നു.
പട്ടയഭൂമിയിലെ മരം മുറിക്കുന്ന വിഷയം മന്ത്രിമാരായിരുന്ന ഇ.ചന്ദ്രശേഖരനും കെ.രാജുവിനും അറിയാമായിരുന്നുവെന്നാണ് ഇരുവകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള പ്രധാന തീരുമാനങ്ങൾ സിപിഐയുടെ നേതൃയോഗങ്ങളിൽ മന്ത്രിമാർ അറിയിക്കാറുണ്ട്.
മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ ഇപ്പോൾ വിവാദമായിരിക്കുന്ന സർക്കുലർ സിപിഐ സംസ്ഥാന എക്സിക്യുട്ടീവിൽ പറഞ്ഞിരുന്നു. സർക്കാർ കാര്യമായതിനാൽ തന്നെ വലിയ ചർച്ചയൊന്നും ഇതിൽ ഉണ്ടായില്ല. സർക്കുലർ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തോവെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്ന വാദമാണു സിപിഐക്കുള്ളത്. ഇക്കാര്യത്തിൽ അങ്ങനെ ഉറച്ചുനിൽക്കാൻ തന്നെയാണു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. സിപിഎമ്മും മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇതേ നിലപാടു സ്വീകരിക്കുമെന്നു തന്നെയാണു കാനത്തിന്റെയും നേതാക്കളുടെയും പ്രതീക്ഷ. വിവാദം കടുക്കുകയും സിപിഎം കൈവിടുകയും ചെയ്താൽ മാത്രം മറ്റു രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊണ്ടാൽ മതിയെന്ന ധാരണയിലാണു സിപിഐ. സർക്കുലർ വിവാദമാക്കിയതിനു പിന്നിൽ സിപിഎമ്മിനെ സംശയിക്കുന്ന ഒരു വിഭാഗം നേതാക്കൾ സിപിഐയിലുണ്ട്.
ഇടതുമുന്നണിയിൽ വകുപ്പു വിഭജന ചർച്ച നടക്കുന്പോൾ വനംവകുപ്പ് മനസില്ലാ മനസോടെയാണു സിപിഐ വിട്ടു നൽകിയത്. മന്ത്രിസ്ഥാനം നാലെന്നതു മൂന്നായി കുറയ്ക്കണമെന്നു സിപിഎം ആവശ്യപ്പെട്ടപ്പോൾ കാനം രാജേന്ദ്രൻ അതിനു തയാറായിരുന്നില്ല.
വകുപ്പുകളിൽ മാറ്റം വരുമെന്നു പറഞ്ഞപ്പോഴും റവന്യു അടക്കമുള്ള പ്രധാന വകുപ്പുകൾ നിലനിർത്തി വനം വകുപ്പ് മാത്രം സിപിഐ വിട്ടു നൽകി. വനം വകുപ്പ് സിപിഎം ഏറ്റെടുക്കാതെ എൻസിപിക്കു നൽകി. സിപിഎം പറയുന്നത് അതേപടി അനുസരിക്കുന്ന എൻസിപി നേതാവ് എ.കെ. ശശീന്ദ്രനു തന്നെ വനം വകുപ്പ് നൽകുകയും ചെയ്തു. ഈ സിപിഎം-ശശീന്ദ്രൻ ബന്ധത്തെയും സിപിഐ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. മരംമുറി വിഷയത്തിൽ മന്ത്രി ശശീന്ദ്രന്റെ പ്രസ്താവനയിൽ സിപിഐക്ക് അതൃപ്തിയുണ്ട്. റവന്യു വകുപ്പിനെ പ്രതിരോധത്തിലാക്കിയുള്ള ശശീന്ദ്രന്റെ പരാമർശങ്ങളെ ഇടതുമുന്നണി യോഗത്തിൽ കൈകാര്യം ചെയ്യാമെന്ന നിലപാടിലാണു സിപിഐ.
മരംമുറി വിവാദത്തിൽ റവന്യു-വനം വകുപ്പുകൾക്കു തെറ്റുപറ്റിയെന്നു സിപിഐ സമ്മതിച്ചാൽ മുൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. രാജുവും കുടുങ്ങും.
അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ മുൻ മന്ത്രിമാർ കേസിൽ പ്രതികളാകുകയും ചെയ്തേക്കാം. അങ്ങനെവന്നാൽ സിപിഐ നേതൃത്വവും പ്രതിക്കൂട്ടിലാകും. പ്രതിസന്ധി ഘട്ടങ്ങളെ നന്നായി അതിജീവിക്കുന്നതിൽ സമർഥനായ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മരംമുറി വിവാദത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
എം. പ്രേംകുമാർ
പട്ടയ ഭൂമിയിലെ മരംമുറി; വിവാദങ്ങൾ പാർട്ടിയെ ലക്ഷ്യമിട്ടെന്നു സിപിഐ
12:43 AM Jun 15, 2021 | Deepika.com