കണ്ണൂര്‍: കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ഭാഗമായുള്ള വയോമിത്രം ആരോഗ്യപദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ പരിശോധിക്കുകയോ ആവശ്യമുള്ള മരുന്നുകള്‍ നല്‍കുകയോ ചെയ്യാതെയാണു പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.
വയോജനങ്ങളെ അവരുടെ വീടുകളിലെത്തി പരിശോധിച്ച് ജീവിതശൈലീ രോഗങ്ങള്‍ക്കും മറ്റ് അനുബന്ധ അസുഖങ്ങള്‍ക്കും മരുന്ന് നല്കുന്ന സംവിധാനമാണ് വയോമിത്രം ആരോഗ്യപദ്ധതി. കോവിഡ് കാലമായതിനാല്‍ ഡോക്ടര്‍മാര്‍ ഇവരെ നേരിട്ട് പരിശോധിക്കുന്നത് ഒഴിവാക്കിയിരുന്നു. പകരം ഇവരുടെ പ്രശ്നങ്ങള്‍ ഒരു നോട്ട്ബുക്കില്‍ എഴുതിവയ്ക്കും. അത് ആശാവര്‍ക്കര്‍മാരെത്തി വാങ്ങുകയോ അടുത്തുള്ള അങ്കണവാടികളിലും മറ്റും ഏല്‍പ്പിക്കുകയോ ചെയ്യും. ഡോക്ടര്‍ വിലയിരുത്തിയതിനുശേഷം മരുന്നിന്റെ കുറിപ്പടി എഴുതിനല്‍കും. ഇപ്രകാരമുള്ള മരുന്നുകള്‍ ആശാവര്‍ക്കര്‍മാര്‍ എത്തിക്കുകയാണു ചെയ്യാറ്. എന്നാല്‍ വയോമിത്രം പദ്ധതിയില്‍ അംഗങ്ങളായ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ആവശ്യമുള്ള മരുന്നും പരിശോധനയും ലഭിക്കാത്ത അവസ്ഥയാണ്.
മതിയായ പരിശോധന നടത്താനുള്ള ഡോക്ടമാര്‍ ഇല്ലാത്തതും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സര്‍വീസില്‍നിന്നു വിരമിച്ച ഡോക്ടർമാരെയാണ് വയോമിത്രം ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വയോമിത്രം ആരോഗ്യപദ്ധതിയിലെ ഡോക്ടര്‍മാരില്‍ 60 വയസ് തികഞ്ഞവരെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വളരെ കുറച്ച് നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളു. എന്നാല്‍ തുടര്‍ന്ന് നിയമിച്ച ഡോക്ടര്‍മാര്‍ വീടുകളിലെത്തിയുള്ള പരിശോധന നടത്തിയിരുന്നില്ല. ഒരുവർഷത്തോളമായി രോഗികൾക്ക് ഡോക്ടമാരുടെ സേവനം ലഭിച്ചിട്ട്.
അങ്കണവാടികളിലും മറ്റും ഏല്‍പ്പിക്കുന്ന കുറിപ്പടി ആശാവര്‍ക്കര്‍മാരാണ് വാങ്ങുന്നത്. എന്നാല്‍ അതില്‍ ആവശ്യമുള്ള മരുന്നുകള്‍ പലതും എത്തിച്ചുനല്കുന്നില്ല എന്നാണ് പ്രായമായവരുടെ പരാതി. ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമാണ് നല്‍കുന്നത്. ഡോക്ടര്‍മാരെ കുറിപ്പടി കാണിച്ച് മരുന്നുകളുടെ തോത് കുറയ്ക്കണോ നിര്‍ത്തണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നു പറഞ്ഞാല്‍ അതിനും മറുപടിയില്ല. അതിനാല്‍ പലരും പുറത്ത് ഡോക്ടമാരെ കാണിച്ച് വിലകൊടുത്ത് മരുന്നുകള്‍ വാങ്ങുകയാണ് ചെയ്യുന്നത്. മാസത്തില്‍ ഒരിക്കലെങ്കിലും ഡോക്ടമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് പ്രായമായവരുടെ ആവശ്യം. അല്ലെങ്കില്‍ ഒരു നഴ്സ് മുഖേന കൃത്യമായ പരിശോധന നല്കി മരുന്നുകള്‍ കഴിക്കേണ്ട നിര്‍ദേശമെങ്കിലും നല്‍കണം. കോവിഡ് കാലത്ത് വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ സാധിക്കാത്ത വയോജനങ്ങളെ കൃത്യമായ ആരോഗ്യപരിരക്ഷ ലഭിക്കാത്തതിനാൽ രോഗം വരുമോയെന്ന മാനസിക പ്രശ്നങ്ങളും അലട്ടുന്നുണ്ട്.
അതേസമയം പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. കോവിഡ് വ്യാപനം രൂക്ഷമായതുകൊണ്ട് വയോജനങ്ങളെ പങ്കെടുപ്പിച്ച് ക്യാന്പുകളൊന്നും സംഘടിപ്പിക്കാൻ സാധിക്കുന്നില്ല. അവർക്ക് ആവശ്യമായ മരുന്നുകളും മറ്റും ഇപ്പോഴും നിയോഗിച്ചിട്ടുള്ള ആളുകൾ എത്തിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.
വയോമിത്രം ആരോഗ്യപദ്ധതി പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം
01:41 AM Jun 13, 2021 | Deepika.com