കണ്ണൂര്‍: ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട് പുതിയ ശബ്ദരേഖ പുറത്തുവിട്ടു. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന് വിളിച്ച ഫോണ്‍കോളിലെ സംഭാഷണമാണിത്.
സി.കെ. ജാനുവുമായുള്ള കാര്യങ്ങളൊന്നും ബിജെപി ദേശീയ സമിതിഅംഗമായ പി.കെ. കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രൻ നിർദേശിക്കുന്ന ഫോൺ സംഭാഷണമാണിത്. ‘‘രാവിലെ ഒന്‍പതോടെ കാണാനെത്താം. പണം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുകയാണ്. ഇതൊന്നും കൃഷ്ണദാസിനോട് പറയില്ലല്ലോ?’’ എന്നതും സംഭാഷണത്തിൽ വ്യക്തമാണ്. ബിജെപിക്കകത്തെ ചേരിതിരിവുകൊണ്ടാകാം കൃഷ്ണദാസിനോട് ഇക്കാര്യം പറയേണ്ടെന്ന് സുരേന്ദ്രന് പറഞ്ഞതിനു പിന്നിലെന്ന് സംശയിക്കുന്നതായി പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
സി.കെ. ജാനുവിന് എന്‍ഡിഎയുടെ ഭാഗമാകാന്‍ പത്തു ലക്ഷം രൂപ സുരേന്ദ്രന് നല്‍കിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റെ ശബ്ദരേഖയും നേരത്തേ പ്രസീത പുറത്തുവിട്ടിരുന്നു. ജാനുവിന്റെ വീട്ടില്‍ പോയി മുന്നണി മാറ്റത്തെക്കുറിച്ച് സംസാരിച്ച ഘട്ടത്തില്‍ കൃഷ്ണദാസ് വിളിച്ച കാര്യം അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു തീരുമാനം ഇപ്പോഴെടുക്കേണ്ട എന്നായിരുന്നു ജാനുവിന്റെ നിലപാട്. ആ സമയത്ത് മുസ്ലിം ലീഗ് ഒരു സീറ്റ് വാഗ്ദാനം ചെയ്തതിനാലാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അതു നടക്കാതെ പോയി. പിന്നീടാണ് കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തണമെന്നു പറഞ്ഞതെന്നും പ്രസീത പറഞ്ഞു.
പുതിയ ശബ്ദരേഖ പുറത്തുവന്നതോടെ ബിജെപിയിലെ ഗ്രൂപ്പിസംകൂടിയാണ് മറനീക്കി പുറത്തുവരുന്നത്. കുഴല്‍പ്പണക്കേസ്, മഞ്ചേശ്വരം സുന്ദര വിവാദം എന്നിവയിൽ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പ്രസീതയുടെ പുതിയ വെളിപ്പെടുത്തല്‍.
സുരേന്ദ്രനെതിരേ പുതിയ ഫോൺ സംഭാഷണം പുറത്ത് പ്രസീത അഴീക്കോട്
01:00 AM Jun 13, 2021 | Deepika.com