തിരുവനന്തപുരം: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളോടു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009-ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അതു ലംഘിക്കാൻ പാടില്ല.
ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്കു പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസമല്ല.സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്,പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി സി ലഭിക്കാത്ത കുട്ടികളുടെ യുഐഡി , പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ്കാലത്തും വർധിച്ച നിരക്കിൽ വിവിധതരം ഫീസ് ഇടാക്കുന്നുവെന്ന പരാതിയുണ്ട്. കംപ്യൂട്ടർ ലാബ് ഫീസ്, ലൈബ്രറി ഫീസ്, സ്മാർട് ക്ലാസ്റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെപ്പോലെ ചില മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 - 21 അധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്മെന്റുകൾ പരിഗണിക്കുന്നില്ല.
സ്പോർട്സ് ആൻഡ് ഗെയിംസ്, സാംസ്കാരിക പരിപാടികൾ, മെഡിക്കൽ എക്സാമിനേഷൻ ഫീസ്, ബാഡ്ജ്, ഡയറി ചെലവുകൾ , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷ്വറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചെലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ടെന്നാണു പരാതിയെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ല: മന്ത്രി ശിവൻകുട്ടി
01:00 AM Jun 13, 2021 | Deepika.com