തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് തളർന്ന സംസ്ഥാനത്തിന്റെ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിലവസരം ഒരുക്കുന്നതടക്കം 2464.92 കോടി രൂപയുടെ 100 ദിന കർമപരിപാടികൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ കീഴിൽ മാത്രം പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്നലെ മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടിയാണു പ്രഖ്യാപിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത അനുഭവപ്പെടുന്ന ഘട്ടത്തിൽ സാന്പത്തികവളർച്ചയ്ക്ക് ആക്കം കൂട്ടാനുള്ള നിർമാണപ്രവർത്തനങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണു മുഖ്യം.
ശാസ്ത്രസാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സന്പദ്ഘടനയുടെ നിർമിതി സാധ്യമാക്കുകയാണു ലക്ഷ്യം.
അതീവ ദാരിദ്ര്യനിർമാർജനം, സാന്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതിസൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആരോഗ്യകരമായ നാഗരികജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്കരണരീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും. കാർഷികമേഖലയിൽ ഉൽപാദന വർധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർഥങ്ങളുടെ ഉത് പാദനവും ലക്ഷ്യമിടുന്നു.
100 ദിന പരിപാടിയിൽ പൊതുമരാമത്ത്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിൽ ആയിരത്തിൽ അഞ്ചു പേർക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങളാണ് നൂറു ദിവസത്തിനുള്ളിൽ സൃഷ്ടിക്കുന്നത്.
തൊഴിലവസരം
വ്യവസായം- 10,000, സഹകരണം- 10,000, കുടുംബശ്രീ- 2,000, കേരള ഫിനാൻഷ്യൽ കോർപറേഷൻ- 2,000, വനിതാ വികസന കോർപറേഷൻ- 2,500, പിന്നാക്കവികസന കോർപറേഷൻ- 2,500, പട്ടികജാതി-വർഗ വികസന കോർപറേഷൻ-2,500, ഐടി മേഖല- 1000, തദ്ദേശ സ്വയംഭരണ വകുപ്പ്- 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങൾ- 2000), ആരോഗ്യവകുപ്പ് -4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്- 350 (പരോക്ഷമായി), ഗതാഗത വകുപ്പ്- 7500. റവന്യു വകുപ്പിൽ വില്ലേജുകളുടെ റീസർവേയുടെ ഭാഗമായി 26,000 സർവേയർ, ചെയിൻമാൻ എന്നിവരുടെ തൊഴിലവസരം സൃഷ്ടിക്കും.
9 റോഡ് നിർമാണം തുടങ്ങും
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജർമൻ ബാങ്കായ കെഎഫ് ഡബ്ല്യു, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) എന്നിവയിൽ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുന്പോൾ ആർകെഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും. ഇതിൽ നിന്നും നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ 9 റോഡ് പ്രവൃത്തികൾ ആരംഭിക്കും.
* പത്തനംതിട്ട-അയിരൂർ റോഡ് (107.53 കോടി)
* ഗാന്ധിനഗർ-മെഡിക്കൽ കോളജ് റോഡ് (121.11 കോടി)
* കുമരകം-നെടുന്പാശേരി റോഡ് (97.88 കോടി)
* മൂവാറ്റുപുഴ-തേനി സ്റ്റേറ്റ് ഹൈവേ (87.74 കോടി)
* തൃശൂർ-കുറ്റിപ്പുറം റോഡ്(218.45 കോടി)
* ആരക്കുന്നം-ആന്പല്ലൂർ-പൂത്തോട്ട-പിറവം റോഡ്(31.40 കോടി)
* കാക്കടശേരി-കാളിയാർ റോഡ്(67.91 കോടി)
* വാഴക്കോട്-പ്ലാഴി റോഡ് (102.33 കോടി)
* വടയാർ-മുട്ടുചിറ റോഡ്(111.00 കോടി)
* പൊതുമരാമത്ത് 1519.57 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും
* തലശേരി-കളറോഡ് റോഡ് (156.33 കോടി)
* കളറോഡ് -വളവുപാറ റോഡ് (209.68 കോടി)
* പ്ലാച്ചേരി-പൊൻകുന്നം റോഡ് (248.63 കോടി) കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കൽ പാലം (146 കോടി രൂപ).
* ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാൽപ്പെട്ടി, പുല്ലൂർ എന്നിവിടങ്ങളിൽ ആറ് മൾട്ടി പർപ്പസ് സൈക്ലോണ്‍ ഷെൽട്ടറുകൾ ( 26.51 കോടി)
* 200.10 കോടിയുടെ റോഡ്- പാലം പദ്ധതികൾ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.കണിയാന്പറ്റ-മീനങ്ങാടി റോഡ്, (44 കോടി), കയ്യൂർ-ചെന്പ്രക്കാനം-പാലക്കുന്ന് റോഡ്, (36.64 കോടി), കല്ലടക്ക-പെർള-ഉക്കിനട റോഡ്, (27.39 കോടി),
* ഈസ്റ്റ് ഹിൽ -ഗണപതിക്കാവ് -കാരപ്പറന്പ റോഡ്, (21 കോടി)
* മാവേലിക്കര പുതിയകാവ്പള്ളിക്കൽ റോഡ്, (18.25 കോടി)
* കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് (16.83 കോടി)
* ശിവഗിരി റിംഗ് റോഡ് (13 കോടി)
* അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് (11.99 കോടി) അടൂർ ടൗണ്‍ ബ്രിഡ്ജ് (11 കോടി) എന്നിവയാണിത്.
25,000 ഹെക്ടറിൽ ജൈവകൃഷി തുടങ്ങും
* സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറിൽ ജൈവകൃഷി ആരംഭിക്കും. 100 അർബൻ സ്ട്രീറ്റ് മാർക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും.
* 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെ പ്രവർത്തനം ആരംഭിക്കും. വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ സംസ്ഥാന തലത്തിൽ ഏകീകൃത നയം പ്രഖ്യാപിക്കും.കുട്ടനാട് ബ്രാൻഡ് അരി മില്ലിന്റെ പ്രവർത്തനം തുടങ്ങും. കാസർഗോഡ്് ഇഎംഎൽ ഏറ്റെടുക്കും.
* ഉയർന്ന ഉൽപാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും.കാഷ്യൂ ബോർഡ് 8000 മെട്രിക് ടണ്‍ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കും
12,000 പട്ടയങ്ങൾ വിതരണം ചെയ്യും; ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്പ്
* 100 ദിവസത്തിനുള്ളിൽ റവന്യു വകുപ്പ് 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും. തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയയ്ക്കാൻ ഓണ്‍ലൈൻ മോഡ്യൂൾ പ്രാവർത്തികമാക്കും.
* ലൈഫ് മിഷൻ 10,000 വീടുകൾകൂടി പൂർത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയിൽ 50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും. നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും.
* തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീവേജ് ട്രീറ്റ്മെൻഡ് പ്ലാന്റ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളുടെ സാന്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ദുർബല വിഭാഗങ്ങൾക്ക് 20,000 ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികൾ (എഡിഎസ്) വഴി 200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും. യാത്രികർക്കായി 100 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സുകൾ തുറക്കും.
* ബിപിഎൽ വിദ്യാർഥികൾക്കുള്ള ഹയർ എജ്യൂക്കേഷൻ സ്കോളർഷിപ്പ് വിതരണം തുടങ്ങും.
കണ്ണൂർ കെഎംഎം ഗവണ്മെന്റ് വിമൻസ് കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.
* ആറ്റിങ്ങൽ ഗവണ്മെന്റ് കോളജ്, പാലക്കാട്, മട്ടന്നൂർ, ഗവണ്മെന്റ് പോളിടെക്നിക്കുകൾ, പയ്യന്നൂർ വനിതാ പോളിടെക്നിക്, എറണാകുളം മോഡൽ എൻജിനിയറിംഗ് കോളജ്, പൂഞ്ഞാർ മോഡൽ പോളി ടെക്നിക്, പയ്യപ്പാടി കോളജ്, കൂത്തുപറന്പ് അപ്ലൈഡ് സയൻസ് കോളജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകൾ പൂർത്തീകരിച്ച് തുറക്കും.
* പൊതുവിദ്യാഭ്യാസ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ അഞ്ചുകോടി രൂപയുടെ 20 സ്കൂളുകളും മൂന്നു കോടി രൂപയുടെ 30 സ്കൂളുകളും പ്ലാൻ ഫണ്ട് മുഖേന നിർമാണം പൂർത്തിയായ 40 സ്കൂളുകളുമടക്കം 90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.43 ഹയർ സെക്കൻഡറി ലാബുകളും മൂന്നു ലൈബ്രറികളും തുറക്കും.
* ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ് ഭക്ഷ്യക്കിറ്റായി വിതരണം ചെയ്യും.
* സ്കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന ഓണ്‍ലൈൻ ക്ലാസുകൾ ആവിഷ്കരിച്ച് നടപ്പാക്കും.
* വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വീടുകളിൽ പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി "വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും.
ഹോട്ടലുകളും റിസോർട്ടുകളും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷനിൽ കൊണ്ടുവരും
* സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഓഗസ്റ്റ് 31നകം ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷനിൽ കൊണ്ടുവരാനുള്ള നടപടികളെടുക്കും.
* ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്ക് ആയ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേർട്ടീൻത് സ്കൂൾ പുനരുദ്ധാരണം, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ അനുബന്ധ ഭാഗം നിർമിക്കൽ, ചേന്ദമംഗലത്തെ 14-ാം നൂറ്റാണ്ടിൽ നിർമിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം, പുരാതന മസ്ജിദായ ചേരമാൻ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം എന്നിവ പൂർത്തിയാക്കും.
* തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ട് ബംഗ്ലാവിൽ ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യും.
മടങ്ങിയെത്തിയ പ്രവാസികൾക്ക് 100 കോടിയുടെ വായ്പാ പദ്ധതി
* മടങ്ങിവന്ന പ്രവാസികൾക്കായി കെഎസ്ഐഡിസി വഴി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി രണ്ടു കോടി വരെ വായ്പ ലഭ്യമാക്കും.
* കോസ്റ്റൽ റെഗുലേറ്ററി സോണ്‍ ക്ലിയറൻസിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങും. ചെല്ലാനം തീരത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് തുടക്കം കുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള പഠനം നടത്തും.
* തൃശൂർ പഴയന്നൂരിൽ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുകളുള്ള ഭവന സമുച്ചയം കെയർഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും.
* യുവ സംരംഭകർക്കായി 25 സഹകരണ സംഘങ്ങൾ ആരംഭിക്കും. ഇവ കാർഷികോത്പന്നങ്ങളുടെ മൂല്യവർധന, ഐടി. മേഖലയിലെ ചെറുകിട സംരംഭങ്ങൾ, സേവന മേഖലയിലെ ഇവന്റ് മാനേജ്മെന്റ് പോലെയുള്ള സംരംഭങ്ങൾ, ചെറുകിട മാർക്കറ്റിംഗ് ശൃംഖലകൾ എന്നീ മേഖലകളിലായിരിക്കും.
* വനിതാ സഹകരണ സംഘങ്ങൾ വഴി മിതമായ നിരക്കിൽ മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുടെ 10 നിർമാണ യൂണിറ്റുകൾ ആരംഭിക്കും.
* കുട്ടനാട്, അപ്പർകുട്ടനാട് ആസ്ഥാനമാക്കി സംഭരണ, സംസ്കരണ വിപണന സഹകരണ സംഘം രജിസ്റ്റർ ചെയ്ത് രണ്ട് ആധുനിക റൈസ് മില്ലുകൾ ആരംഭിക്കും.
* നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാർഥിക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ നൽകുന്ന പദ്ധതി തുടങ്ങും. ഒരു സംഘം പരമാവധി അഞ്ചു ലക്ഷം രൂപ വായ്പയായി നൽകുന്ന പദ്ധതിയാണിത്.
* 308 പുനർഗേഹം വ്യക്തിഗത വീടുകൾ (30.80 കോടി രൂപ ചെലവ് ) കൈമാറും. 303 പുനർഗേഹം ഫ്ളാറ്റുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും.
* സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളിൽ മത്സ്യക്കൃഷി ആരംഭിക്കും.
* 100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ സ്ഥാപിക്കും.
* മലയോരപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗയോഗ്യമായ 30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ഫയർ ആന്‍ഡ് സേഫ്റ്റി വകുപ്പ് നിരത്തിലിറക്കും.
ഏഴു നഗരവനം
* ഏഴു നഗരവനങ്ങൾ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങും. 22 സ്ഥലങ്ങളിൽ വിദ്യാവനം വച്ചുപിടിപ്പിക്കും. തീരദേശ ഷിപ്പിംഗ് സർവീസ് ബേപ്പൂരിൽനിന്നു കൊച്ചിവരെയും കൊല്ലത്തുനിന്നു കൊച്ചി വരെയും ആരംഭിക്കും. കണ്ണൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ്, കോന്നിയിൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ ആരംഭിക്കും.
* ഏഴു ജില്ലകളിലെ (തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസർഗോഡ്) എച്ച്ഐവി/എയ്ഡ്സ് ബാധിതർക്കായി കെയർ സപ്പോർട്ട് സെന്റർ
* ശിശുമരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന "പ്രഥമ സഹസ്രദിനങ്ങൾ’ എന്ന പരിപാടി മലയോര തീരദേശ മേഖലകളിലെ 28 ഐസിഡിഎസ് പ്രോജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും. വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളിൽ ദീർഘകാലം താമസിക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൃശൂർ രാമവർമപുരത്ത് മോഡൽ വിമൻ ആൻഡ് ചിൽഡ്രൻ ഹോം തുറക്കും.
* നിയമനടപടികൾ മൂലം സാമൂഹികമായ ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നൽകുന്നതിന് കാവൽ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
* 2,256 അങ്കണവാടികളുടെ വൈദ്യുതീകരണം പൂർത്തിയാക്കും.
* സ്പോർട്സ് കേരള ഫുട്ബോൾ അക്കാദമി, തിരുവനന്തപുരത്തും കണ്ണൂരും പൂർത്തീകരിക്കും.
വനിതാ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്യും.
ഗെയിൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഗെയിൽ പൈപ്പ് ലൈൻ (കൊച്ചി-പാലക്കാട്) 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ്ബ് തുറക്കും.
* പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണത്തിനുള്ള ഗ്രീൻ റിബേറ്റ് ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ മാനദണ്ഡങ്ങൾ രൂപീകരിക്കും. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻ രക്ഷാമരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ ഉദ്ഘാടനം.
* കെഎസ്ആർടിസി ബസിലെ യാത്രക്കാരെ ബസ് സ്റ്റാൻഡുകളിൽ നിന്നും വീടുകളിൽ എത്തിക്കുന്ന ഇ -ഓട്ടോറിക്ഷാ ഫീഡർ സർവീസ് തുടങ്ങും.
* പിഎസ്സിക്ക് നിയമനങ്ങൾ വിട്ടുനൽകാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്കുള്ള സ്പെഷൽ റൂൾ രൂപീകരിക്കും.
* ജിഎസ്ടി വകുപ്പിൽ അധികമായി വന്നിട്ടുള്ള 200 ഓളം തസ്തികകൾ തദ്ദേശ സ്വയംഭരണ വകുപ്പിൽ സൃഷ്ടിച്ച് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും.
* കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള ധനഹായവിതരണം ആരംഭിക്കും.
* ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകും. വിശപ്പ് രഹിതകേരളം ജനകീയ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന പരിപാടി ആരംഭിക്കും.
* ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പെഷൽ ഓഫീസ് തിരുവനന്തപുരത്തു പ്രവർത്തനമാരംഭിക്കും.