കണ്ണൂർ: പാർട്ടിവിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്കനടപടി ഉണ്ടാകുമെന്നു നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഗ്രൂപ്പ് പ്രവർത്തനം ഇനി കോൺഗ്രസിൽ നടപ്പില്ലെന്നും ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സുധാകരൻ.
പ്രവർത്തകരോ നേതാക്കളോ പാർട്ടിക്കെതിരേ പരസ്യപ്രസ്താവന ഇറക്കിയാൽ അച്ചടക്കനടപടി ഉറപ്പായും ഉണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടിവിരുദ്ധ പ്രതികരണം ഉണ്ടായാലും നടപടിയുണ്ടാകും. ഇതിനായി അച്ചടക്കസമിതിക്കു രൂപംനൽകും. ഗ്രൂപ്പിന്റെ അസ്്തിത്വം ഇനി കോൺഗ്രസിൽ ഉണ്ടാകില്ല. ഇക്കാര്യങ്ങൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി സംസാരിച്ചിട്ടുണ്ട്. അവർ പൂർണ പിന്തുണയാണ് നൽകിയിട്ടുള്ളത്. ഇത് ശുഭപ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. ഗ്രൂപ്പ് നിർദേശിക്കുന്ന ആളുകളുടെ കൈയിലേക്ക് ഇനി ഭാരവാഹിത്വം പോകില്ല. ഗ്രൂപ്പ് പ്രവർത്തനം നടത്തിയതുകൊണ്ടാണു കോൺഗ്രസ് ഈ അവസ്ഥയിലായത്.
അതുപോലെ കെപിസിസിക്കും ഡിസിസിക്കും ജംബോ കമ്മിറ്റികൾ ഉണ്ടാകില്ല. കാര്യങ്ങൾ ശക്തമായി മുന്നോട്ടുപോകാൻ ജംബോ കമ്മിറ്റികൾ തടസമാണ്. അത് അപ്രായോഗികമാണ്. കേരളത്തിലെ കോൺഗ്രസിനെ അധികാരത്തിലേക്കും കരുത്തിലേക്കും തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തിരികെ വരാൻ എളുപ്പമാണോയെന്നു ചിലർ ചോദിക്കുന്നുണ്ട്. ആ ചോദ്യം അപ്രസക്തമാണ്. കേരളം സാക്ഷരതയുടെ മണ്ണാണ്.
ഇവിടത്തെ ജനങ്ങൾക്കു കോൺഗ്രസിന്റെ പ്രസക്തി അറിയാം. കോൺഗ്രസിനു തിരിച്ചുവരാൻ സാധിക്കും. പാർട്ടിക്കു പല പാളിച്ചകളും സംഭവിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾ കോൺഗ്രസിൽനിന്ന് അകന്നുപോയിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും.
കിറ്റും പെൻഷനും വീടുകളിൽ എത്തിച്ച് ഇതു തങ്ങളാണു തരുന്നതെന്ന് സിപിഎമ്മുകാർ വീടുകൾ കയറി പറഞ്ഞു. ജനങ്ങളെ ആരു സഹായിക്കുന്നുവോ അതാണ് രാഷ്ട്രീയം. കോൺഗ്രസിൽ സക്രിയമായ പ്രവർത്തനം കാഴ്ചവയ്ക്കും. എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ചർച്ചകൾ നടക്കുന്നുണ്ട്. പുനഃസംഘടനയോടെ കോൺഗ്രസിന് കരുത്തു പകരാനാകുമെന്നും സുധാകരൻ വ്യക്തമാക്കി.
പാർട്ടിവിരുദ്ധത കാണിച്ചാൽ നിഷ്കരുണം നടപടി: കെ. സുധാകരൻ
01:46 AM Jun 12, 2021 | Deepika.com