തിരുവനന്തപുരം: നേരേ വഴിയേ പോയാൽ കാര്യം നടക്കുന്നില്ലെങ്കിൽ വളഞ്ഞ വഴിയേ പോകാം എന്നാണു പ്രമാണം. മറ്റു മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ ഇന്നലെ നിയമസഭയിൽ പി.ടി. തോമസ് ഈ വഴി തെരഞ്ഞെടുത്തു.
തലേദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പി.ടി. തോമസിനു നൽകിയ മറുപടിക്കു മറുപടി നൽകാൻ പി.ടി. തോമസ് ശ്രമിച്ചെങ്കിലും സ്പീക്കർ എം.ബി. രാജേഷ് അനുവദിച്ചില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ പി.ടി. തോമസ് സഭയിലുണ്ടായിരുന്നു എന്നും അപ്പോൾതന്നെ മറുപടി പറയാമായിരുന്നു എന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തോമസിനായി വാദിച്ചെങ്കിലും സ്പീക്കർ നിലപാടു മാറ്റിയില്ല.
വയനാട് മുട്ടിൽ പ്രദേശത്തെ മരംമുറിയുമായി ബന്ധപ്പെട്ടവരുടെ മാംഗോ മൊബൈലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കേണ്ടതായിരുന്നു എന്നും ഉദ്ഘാടനവേദിയിൽനിന്ന് അവരെ പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോയതിനാൽ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം നടത്തേണ്ടിവന്നില്ല എന്നുമായിരുന്നു പി.ടി. തോമസ് കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോപിച്ചത്. ആ മുഖ്യമന്ത്രി തനിക്കു മുന്പുള്ള മുഖ്യമന്ത്രിയായിരുന്നു എന്ന് പിണറായി വിജയൻ ബുധനാഴ്ച സഭയിൽ പറഞ്ഞി രുന്നു. 2016 ഫെബ്രുവരി 26 നായിരുന്നത്രെ തോമസ് പറഞ്ഞ ചടങ്ങു നടന്നത്. ആ മുഖ്യമന്ത്രി,യുടെ പേരു താൻ പറയുന്നതു കൊണ്ടു പി.ടി. തോമസിന് പ്രത്യേക സന്തോഷം കിട്ടുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ ആരോപണം ഉന്നയിച്ച പി.ടി. തോമസ് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ വ്യക്തിപരമായ വിശദീകരണം നൽകാൻ അനുമതി വേണമെന്നാണ് പി.ടി. തോമസ് ആവശ്യപ്പെട്ടത്. സ്പീക്കർ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ മാപ്പു പറയാൻ അവസരം നൽകില്ലേ എന്നു വരെ പി.ടി. തോമസ് ചോദിച്ചു. മാപ്പ് എന്നു പറഞ്ഞ് മുഖ്യമന്ത്രിക്കു മറുപടി കൊടുക്കാനാണ് പി.ടി. ലക്ഷ്യമിടുന്നതെന്നു സ്പീക്കർക്ക് അറിയാമായിരുന്നു. അതുകൊണ്ട് ആ ചൂണ്ടയിലും കൊത്തിയില്ല.
പിന്നീട് വോട്ട് ഓണ് അക്കൗണ്ട് ചർച്ചയ്ക്കിടെയാണ് പി.ടി. തോമസ് വളഞ്ഞ വഴി തെരഞ്ഞെടുത്തത്. ചർച്ചയിൽ പങ്കെടുത്ത എൽദോസ് കുന്നപ്പള്ളി പ്രസംഗിക്കുന്നതിനിടെ, തനിക്കു ബിജെപി വോട്ട് കിട്ടി എന്നു പറഞ്ഞു മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നു പറഞ്ഞപ്പോൾ ചോദ്യവുമായി പി.ടി. തോമസ് എഴുന്നേറ്റു. പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ വ്യവസ്ഥയുണ്ട്. പ്രസംഗിക്കുന്നയാൾ അനുവദിച്ചാൽ മറ്റൊരാൾക്കു ചോദ്യം ചോദിക്കാം.
എൽദോസ് കുന്നപ്പള്ളി വഴങ്ങി. അപ്പോൾ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞ് പി.ടി. തോമസ് മുഖ്യമന്ത്രിക്കുള്ള മറുപടി പറഞ്ഞു. പി.ടി. തോമസ് പറഞ്ഞതിങ്ങനെ: 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ എം. മുകേഷ് എംഎൽഎയുടെ സാന്നിധ്യത്തിലാണു ചടങ്ങു നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ സംഘാടകർക്കു മുകേഷ് ഹസ്തദാനം നടത്തുന്ന ചിത്രവും തോമസ് ഉയർത്തിക്കാട്ടി. സഭാസമ്മേളനം ഇന്നലെ അവസാനിച്ചതിനാൽ പി.ടി. തോമസിനുള്ള മുഖ്യമന്ത്രിയുടെ അടുത്ത മറുപടി സഭയിൽ പ്രതീക്ഷിക്കാനുമാകില്ല.
ശ്രീനാരായണഗുരു സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ സാധിക്കാത്ത വിഷയം ഉയർത്തി കെ. ബാബു അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. മറ്റു സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്്ട്രേഷൻ അവസാനിപ്പിക്കുകയും ചെയ്തതിനാൽ വിദ്യാർഥികൾ ത്രിശങ്കുവിലാണെന്നായിരുന്നു ബാബുവിന്റെ വാദം.
എന്നാൽ, യുജിസിയുടെ അനുവാദം ലഭിക്കുമെന്നും ഇല്ലെങ്കിൽ കേരള, കാലിക്കറ്റ് സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മന്ത്രിയുടെ വാദങ്ങൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റപ്പോൾ ഭരണ- പ്രതിപക്ഷ വാക്കേറ്റത്തിലേക്കാണു കാര്യങ്ങൾ നീക്കിയത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷത്തെ എ.എൻ. ഷംസീർ സീറ്റിലിരുന്നു നിരന്തരം വിളിച്ചു പറഞ്ഞു
കൊണ്ടിരുന്നതു സതീശനെ ചൊടിപ്പിച്ചു. സ്പീക്കർ പറയേണ്ടത് ഷംസീർ പറയേണ്ടെന്നു സതീശൻ പറഞ്ഞു. മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഇടയ്ക്ക് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സതീശൻ വഴങ്ങിയില്ല. ഭരണപക്ഷത്തുനിന്നു ബഹളം കൂടിയതോടെ സതീശൻ പ്രസംഗം നിർത്തി. താൻ പറയുന്നതു മാത്രം കേട്ടാൽ മതിയെന്നും ചെയറിനെ നോക്കി സംസാരിക്കാമെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കർ തന്നെയല്ല, തന്നെ തടസപ്പെടുത്തുന്നവരെയാണ് നിയന്ത്രിക്കേണ്ടതെന്നു സതീശൻ പറഞ്ഞു.
തലശേരി അംഗം ഏതോ നിയോഗം പോലെ തന്നെ നിരന്തരമായി തടസപ്പെടുത്തുകയാണെന്നു സതീശൻ പറഞ്ഞു. ഞങ്ങൾ എന്താ ഇവിടെ കലാപമുണ്ടാക്കാൻ വന്നതാണോ? മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണു ബഹളമുണ്ടാക്കുന്നത്. മന്ത്രിമാർ മറുപടി പറയുന്പോൾ ഞങ്ങളും ബഹളം വച്ചു തുടങ്ങിയാൽ ഇവിടെ എന്തെങ്കിലും നടക്കുമോ? -സതീശൻ ചോദിച്ചു.
വേണ്ടവിധത്തിൽ അപേക്ഷ നൽകാതിരുന്നതിനാലാണ് സമയത്ത് അനുമതി കിട്ടാതിരുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. നടപടിക്രമം പാലിച്ചാണു കാര്യങ്ങൾ ചെയ്തതെന്നു മന്ത്രി പറഞ്ഞു. കുട്ടി ജനിക്കുന്നതിനു മുന്പു മാമ്മോദീസ മുക്കുന്നതുപോലെ എന്നായിരുന്നു പ്രതിപക്ഷ വാദത്തെ മന്ത്രി വിശേഷിപ്പിച്ചത്. കഴുത്തു ഞെരിച്ചു കുട്ടിയെ കൊന്നിട്ടു മാമ്മോദീസ നടത്താൻ നോക്കുന്നതു പോലെയാണ് സർക്കാരിന്റെ നടപടികളെന്നായിരുന്നു സതീശന്റെ വാദം. ചത്ത കുട്ടിയല്ല, നല്ല ആരോഗ്യമുള്ള കുട്ടിയായാണു തങ്ങൾ സർവകലാശാലയെ വളർത്തിക്കൊണ്ടു വരുന്നതെന്നു മന്ത്രി മറുപടി നൽകി.
വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുടെ നിയമനം തന്നെ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണു നടത്തിയതെന്നു സതീശൻ ആരോപിച്ചു. പിവിസിയുടെ പരമാവധി പ്രായം 60 എന്നു നിജപ്പെടുത്തി നിയമം പാസാക്കിയ ശേഷം 63 കാരനെ നിയമിച്ചാൽ നിലനിൽക്കുമോ എന്നും സതീശൻ ചോദിച്ചു. ഏതായാലും തർക്കവിഷയങ്ങളിൽ തീർപ്പാകാതെ വിഷയം അവസാനിച്ചു.
പ്രൈവറ്റ് രജിസ്ട്രേഷൻ സൗകര്യം ലഭിക്കാൻ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളാമെന്ന ഉറപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നു പ്രതിപക്ഷത്തിനു ലഭിച്ചു.
വോട്ട് ഓണ് അക്കൗണ്ടിന്റെ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ഭരണപക്ഷത്തെ കെ.ഡി. പ്രസേനന് കലിപ്പത്രയും കഴിഞ്ഞ സഭയിലെ ഭരണപക്ഷത്തിന്റെ കരടായിരുന്ന വി.ടി. ബൽറാമിനോടും അനിൽ അക്കരയോടുമായിരുന്നു. ഇരുവരും ഇത്തവണ സഭയിലില്ലാത്തതിൽ പ്രസേനൻ അതീവ സന്തോഷവാനുമാണ്. എഫ്ബി (ഫേസ് ബുക്ക്) കൊട്ടാരത്തിലെ ദുർബലനായ രാജകുമാരൻ എന്നാണ് ഒരിക്കൽ എകെജിയെ വിമർശിച്ച ബൽറാമിനെ പ്രസേനൻ വിശേഷിപ്പിച്ചത്.
പെരുന്പാവൂരിൽ താൻ ബിജെപി വോട്ട് വാങ്ങിയാണു ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിൽ മനംനൊന്താണ് എൽദോസ് കുന്നപ്പള്ളി നടക്കുന്നത്. കണക്കുകൾ നിരത്തി തനിക്കു ബിജെപി വോട്ട് ലഭിച്ചില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു എൽദോസ്. കഴിഞ്ഞ സഭയിൽ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പല ക്രമക്കേടുകളും പുറത്തു കൊണ്ടു വന്നത് അവർക്കു രക്ഷയായെന്ന പക്ഷക്കാരനാണ് എൽദോസ്. അതുകൊണ്ട് അവർ അതിൽനിന്നെല്ലാം പിന്നോട്ടു പോയി. അല്ലെങ്കിൽ അവർ അഴിമതിയിൽ പെട്ടു പോകുമായിരുന്നു. അതുവഴി കേരളത്തിലെ ഇടതുപക്ഷം നിത്യനരകത്തിൽ പോകുമായിരുന്നു എന്നാണ് നല്ലൊരു വിശ്വാസിയായ എൽദോസ് കരുതുന്നത്.
പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ അവസാനദിവസമായ ഇന്നലെ സ്പീക്കർ ഉദാരമനസ് കാട്ടി. അംഗങ്ങൾക്ക് പ്രാദേശിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സബ്മിഷനുകൾ 35 എണ്ണമാണ് അനുവദിച്ചത്. അതുകൊണ്ടുതന്നെ വോട്ട് ഓണ് അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസാക്കി സഭ പിരിയുന്പോൾ വൈകുന്നേരം ആറരയായി.
സാബു ജോണ്
നേരേവഴിയേ പറ്റിയില്ലെങ്കിൽ വളഞ്ഞ വഴിയേ
01:38 AM Jun 11, 2021 | Deepika.com