വടക്കാഞ്ചേരി (തൃശൂർ): റവന്യു ഭൂമിയിൽനിന്നു മരം മുറിക്കാനുള്ള പാസിന്റെ മറവിൽ നടന്നതു വൻ തടികടത്ത്. ഫെബ്രുവരി രണ്ടിന് ഉത്തരവ് പിൻവലിച്ചിട്ടും പിന്നെയും പാസുകൾ അനുവദിച്ചതോടെ അഞ്ചുകോടി രൂപയുടെ തടികളാണ് കടത്തിയതെന്നു കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 50 കേസുകൾ വനംവകുപ്പ് രജിസ്റ്റർ ചെയ്തു.
ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ തേക്കുമരങ്ങളും ഈട്ടിമരങ്ങളും ഉള്ള വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിൽനിന്നാണ് മരങ്ങൾ വെട്ടിമാറ്റിയിട്ടുള്ളത്. മച്ചാട് റേഞ്ചിൽ മാത്രമായി 33 പാസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിന്റെ മറവിൽ 378 തേക്കുമരങ്ങളും ഏഴ് ഈട്ടിമരങ്ങളും 90 മറ്റു മരങ്ങളും വെട്ടിക്കടത്തിയതായാണ് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. മുറിച്ചത് ഒന്നരക്കോടി രൂപയുടെ മരങ്ങൾ. പുലാക്കോട് വനമേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ചിട്ടുള്ളത്. ലാൻഡ് അസൈൻമെന്റ് പട്ടയമുള്ള ഭൂമിയിൽനിന്നും മരംമുറി നടന്നിട്ടുണ്ട്. കടത്തിയ മരങ്ങൾ ഇനി കണ്ടെത്തുന്നത് എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പോലീസ് രേഖകളില്ലാതെ പിടിച്ചെടുത്ത് എളനാട് വനംവകുപ്പിനു കൈമാറിയ മരങ്ങൾ ഇപ്പോഴും എളനാട് സ്റ്റേഷനിലും പരിസരങ്ങളിലും കിടക്കുന്നുണ്ട്. 400 വർഷം പഴക്കമുള്ള ഈട്ടിമരങ്ങളും തേക്കുമരങ്ങളുമാണ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടി കടത്തിക്കൊണ്ടുപോയത്. മുറിച്ചുമാറ്റിയ തടികളുടെ കണക്കുകൾ ഉടൻ സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരവ് റദ്ദാക്കിയിട്ടും കഴിഞ്ഞ ഫെബ്രുവരി നാലിനു വീണ്ടും പാസ് നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് മച്ചാട് റേഞ്ച് ഓഫീസർ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ അകമല, പൂങ്ങോട്, പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനുകൾ നിർത്തലാക്കിയത് കേസുകൾ അട്ടിമറിക്കാനാണെന്നാണ് വനസംരക്ഷണ പ്രവർത്തകരുടെ ആക്ഷേപം.
എന്നാൽ, സ്റ്റേഷനുകൾ നിർത്തലാക്കണമെന്ന വർഷങ്ങൾക്കു മുന്പുള്ള നിർദേശം ഇപ്പോൾ നടപ്പിലാക്കിയെന്നാണ് തൃശൂർ ഡി എഫ്ഒയുടെ വിശദീകരണം.
വടക്കാഞ്ചേരിയിൽ പാസിന്റെ മറവിൽ ഒന്നരക്കോടിയുടെ തടികടത്ത്
01:03 AM Jun 11, 2021 | Deepika.com